തൃശൂരിൽ എൽ.ഐ.സി ഏജന്റുമാരുടെ സഹകരണ സംഘം വയോധികരുടെ കയ്യിൽ നിന്ന് കോടികൾ തട്ടി. നാനൂറ് നിക്ഷേപകരിൽ നിന്നായി എട്ട് കോടിയോളം തട്ടിയെടുത്തെന്ന് കണ്ടെത്തി രണ്ട് വർഷമായിട്ടും പണവും പലിശയും തിരികെ നൽകാൻ സഹകരണസംഘം തയാറാവുന്നില്ല. തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ജില്ലാ സഹകരണവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും പരാതി.
ഇത്തരത്തിൽ ഒരു ആയുസിന്റെ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ച നാനൂറിലേറെ പേരാണ് വഞ്ചിക്കപ്പെട്ടിരിക്കുന്നത്. തൃശൂർ ജില്ലയിലെ എൽ.ഐ.സി ഏജന്റുമാർ ചേർന്ന് രൂപീകരിച്ച സഹകരണ സംഘത്തിൽ ഒരു ലക്ഷം മുതൽ ഒരു കോടി വരെ നിക്ഷേപിച്ചവരുണ്ട്. മൂന്ന് വർഷം നിക്ഷേപിച്ചാൽ 12 ശതമാനം പലിശയെന്നതായിരുന്നു വാഗ്ദാനം.
നിക്ഷേപ കാലാവധി കഴിഞ്ഞ് പണം പിൻവലിക്കാനെത്തിയപ്പോൾ സഹകരണസംഘം കൈമലർത്തി. നിക്ഷേപം ആരംഭിച്ച സമയത്തെ ഭരണസമിതി അഴിമതി നടത്തി കോടികളുമായി മുങ്ങിയെന്നും നിക്ഷേപം തിരികെ നൽകാൻ സംഘത്തിന്റെ കയ്യിൽ പണമില്ലെന്നുമാണ് മറുപടി. ഒരു വർഷത്തോളം കാത്തിരുന്ന വയോധികരെല്ലാം ചേർന്ന് മുഖ്യമന്ത്രി മുതൽ എസ്.ഐ വരെയുള്ളവർക്ക് പരാതി നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഭരണസമിതിയും ജില്ലാ സഹകരണവകുപ്പ് ഉദ്യോഗസ്ഥരും തയാറായില്ല. ഇതോടെ അന്വേഷണവും വഴിമുട്ടി.
അന്വേഷണം പൂർത്തിയാക്കി പഴയ ഭരണസമിതിയിൽ നിന്ന് പണം ഈടാക്കാതെ നിക്ഷേപകർക്ക് മുതല് പോലും നൽകില്ലെന്നാണ് സഹകരണസംഘം പറയുന്നത്. ഇനിയും പണം കിട്ടിയില്ലങ്കിൽ ആത്മഹത്യയല്ലാതെ വഴിയില്ലെന്ന അവസ്ഥയിലാണ് നിക്ഷേപകർ.