മലപ്പുറം വാണിയമ്പലത്ത് ക്ഷേത്രഭാഗങ്ങൾ തകർത്ത പ്രതിയെ തെളിവെടുപ്പിനിടെ ആക്രമിച്ച സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. വാണിയമ്പലം, പൂക്കോട്ടുംപാടം ക്ഷേത്രങ്ങളിൽ ആക്രമണം നടത്തിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി എസ്.എസ്. മോഹൻകുമാറാണ് ആക്രമിക്കപ്പെട്ടത്.
രണ്ടു ക്ഷേത്രങ്ങളിലും ആക്രമണം നടത്തിയ പ്രതി തെളിവെടുപ്പിനായി ക്ഷേത്രമുറ്റത്ത് എത്തിയതിന് പിന്നാലെയായിരുന്നു കണ്ടു നിന്നവരുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത. പ്രതി മോഹൻകുമാറിനും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. തെളിവെടുപ്പിനിടെ പ്രതിയെയും പോലീസിനെയും ആക്രമിച്ച സംഭവത്തിൽ ഏഴു പേരാണ് അറസ്റ്റിലായത്. ആക്രമണം നടത്തിയ ഇരുപതോളം പേർക്കെതിരെയാണ് കേസ്. വാണിയമ്പലം സ്വദേശികളായ മണ്ണംപറമ്പിൽ ഗിരീഷ് ബാബു, അനിൽകുമാർ , സുഭാഷ് , മനോജ് , പെരുമുണ്ടശ്ശേരി പ്രണവ് , ധീരജ്, വിജേഷ് എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
അന്യായമായ സംഘം ചേരൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കസ്റ്റഡിയിലുള്ള പ്രതിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു, കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുളളത്.