കണ്ടാൽ ബോളിവുഡ് നായകനെപ്പോലെയിരിക്കും. പക്ഷേ, കയ്യിലിരുപ്പ് സിനിമാക്കഥയെ തോൽപിക്കുന്ന വില്ലത്തരമാണ്. രാജ്യം കണ്ട ഏറ്റവും വലിയ സ്ഫോടനപരമ്പരക്കേസിൽ, കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ അബു സലേമിന്റേത് കുറ്റകൃത്യങ്ങളിൽ നിന്നു കുറ്റകൃത്യങ്ങളിലേക്കു നീണ്ട ജീവിതമാണ്. ഗുൽഷൻ കുമാർ വധം, നടി മനീഷ കൊയ്‌രാളയുടെ സെക്രട്ടറി അജിത് ദേവാനിയുടെ കൊലപാതകം, സംവിധായകൻ രാജീവ് റായി വധശ്രമം, ആമിർ ഖാനെ വകവരുത്താൻ നടത്തിയ ശ്രമം, ക്രിക്കറ്റ് വാതുവയ്പ് തുടങ്ങി അറുപതിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരിക്കെയാണ് 2002 സെപ്റ്റംബർ 20ന് പോർച്ചുഗലിൽ വച്ച് അബു സലേം അറസ്റ്റിലായത്.
ലിസ്ബൺ വിമാനത്താവളത്തിൽ കാമുകിയും ബോളിവുഡ് നടിയുമായിരുന്ന മോനിക്ക ബേദിക്കൊപ്പമാണ് പിടിയിലായത്. പോർച്ചുഗൽ തുടർന്ന് ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. യുപിയിലെ അസംഗഡ് സ്വദേശിയാണ്. ഡൽഹിയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സലേം 1985ലാണു മുംൈബയിലേക്ക് മാറിയത്. ബാന്ദ്ര, അന്ധേരി മേഖലയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്ത ശേഷം തുണിക്കടയിൽ ജോലിക്കു കയറി. തുടർന്ന് റിയൽ എസ്റ്റേറ്റ് രംഗത്തേക്കു മാറുകയായിരുന്നു.
ഇൗ ഘട്ടത്തിലാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള കാൽവയ്പ്. അത് എത്തിനിന്നതു ദാവൂദ് സംഘത്തിൽ. ബോളിവുഡ് താരങ്ങളെയും കെട്ടിട നിർമാതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയായി മാറി. തൊണ്ണൂറുകളുടെ അവസാനം ദാവൂദ് സംഘത്തിൽനിന്നു വിട്ടു ദുബായിൽ താവളമടിച്ചു. 2002ൽ അറസ്റ്റിലായ സലേമിനെ കോടതി നടപടികൾ പൂർത്തിയാക്കി 2005ലാണ് പോർച്ചുഗൽ ഇന്ത്യയ്ക്കു കൈമാറിയത്. വിവിധ ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്ന സലേം, 1995ൽ െകട്ടിട നിർമാതാവ് പ്രദീപ് ജെയിനിനെ കൊലപ്പെടുത്തിയ കേസിൽ നവിമുംബൈ തലോജ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.