തൃശൂരിലെ ദേശീയപാതയില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ മോഷണം പോകുന്നത് പതിവാകുന്നു. ഒരു മാസത്തിനിടെ കാണാതായത് 4 ലോറികള്‍. മോഷ്ടാക്കളില്‍ രണ്ടു പേരെ തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടി.
ദേശീയപാതയില്‍ വടക്കഞ്ചേരി , മണ്ണുത്തി പ്രദേശങ്ങളിൽ നിർത്തിയിടുന്ന ലോറികമാണ് മോഷണം പോകുന്നത്. ഒരു മാസത്തിനിടെ 4 പരാതികളാണ് പൊലീസിന് ലഭിച്ചത്. കൂടുതലും രാത്രി കാലങ്ങളിലാണ് ലോറികൾ മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ മാസം 17 ന് പട്ടിക്കാട് വെച്ച് മോഷണം പോയ ലോറിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് രണ്ട് പേർ പിടിയിലായത്. കോയമ്പത്തൂരിലെ മരപ്പാലത്ത് ഒളിപ്പിച്ച നിലയില്‍ ലോറിയും കണ്ടെത്തി. മരപ്പാലം സ്വദേശികളായ ആഷിക്,റഫീക്ക് എന്നിവരാണ് ഷാഡോ പൊലീസിൻറെ പിടിയിലായി.ഇരുവര്‍ക്കുമെതിരെ നേരത്തെ കേസുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
മറ്റ്ലോറി മോഷണകേസുകളിലും ഇവര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്. പരസ്പരം ബന്ധമുള്ള സംഘമാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. കോയമ്പത്തൂരില്‍ നിന്ന് കണ്ടെടുത്ത പട്ടിക്കാട് സ്വദേശി രഘുവിൻറെ ലോറി കേരളത്തിലെത്തിച്ചു.