മക്കളുടെ മൊഴി നിർണായകമായി; ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്നു ഡൽഹി കോടതി. വസ്തു ഇടപാടുകാരനായ ഭൂപേന്ദറിനെതിരെയാണു പ്രായപൂർത്തിയാകാത്ത മക്കൾ മൊഴി നൽകിയത്. സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ശിക്ഷ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
അമ്മയുമായി അച്ഛൻ നിരന്തരം കലഹിച്ചിരുന്നുവെന്നും സംഭവ ദിവസം തങ്ങളെ പുറത്തുകൊണ്ടുപോയ അച്ഛൻ അമ്മയെ വിളിച്ചുകൊണ്ടു വരാമെന്നു പറഞ്ഞു പോയിട്ടു തിരികെ വന്നില്ലെന്നും മക്കൾ മൊഴി നൽകി. ഇരുവരുടെയും മൊഴികളിൽ വൈരുധ്യമില്ലെന്നു നിരീക്ഷിച്ച കോടതി, അച്ഛനെതിരെ കള്ളമൊഴി നൽകേണ്ട കാര്യം മക്കൾക്കില്ലെന്നും ചൂണ്ടിക്കാട്ടി.
ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും ഭൂപേന്ദറിനെതിരെ മൊഴി നൽകി. 2015 ജനുവരി 26നാണു കേസിനാസ്പദമായ സംഭവം. റിപ്പബ്ലിക് ദിന പരേഡ് കാണിക്കാൻ ഭൂപേന്ദർ മക്കളെ അന്നു രാജ്പഥിൽ കൊണ്ടുപോയി. അമ്മയെ വിളിച്ചു കൊണ്ടുവരാമെന്നു പറഞ്ഞ് പിന്നീട് വീട്ടിലേക്കു മടങ്ങി. ഏറെ നേരം കഴിഞ്ഞിട്ടും അച്ഛൻ തിരിച്ചുവരാത്തതിൽ പരിഭ്രമിച്ച മക്കൾ വീട്ടിലെത്തിയപ്പോൾ മരിച്ചു കിടക്കുന്ന അമ്മയെയാണു കണ്ടത്.