മാന്നാർ (ആലപ്പുഴ) ∙ ബുധനൂരിൽ രാത്രി വീട്ടിനുള്ളിൽ കടന്നു മുഖംമൂടിയാക്രണം. വീട്ടമ്മയ്ക്കും കൊച്ചുമക്കൾക്കും പരുക്ക്. ബുധനൂർ തയ്യൂർ ആളിയിക്കൽ രമ്യാഭവനിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഓമന (55) ആണു കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റു ഗുരുതര പരുക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഓമനയുടെ മകളുടെ പെൺമക്കളായ ആദിത്യ (13), അതുല്യ (10) എന്നിവർക്ക് അടിയേറ്റു കൈയ്ക്കു പരുക്കുണ്ട്. ഇന്നലെ വെളുപ്പിനെ രണ്ടു മണിയോടെയായിരുന്നു ആക്രമണം.
കമ്പിപ്പാരയുപയോഗിച്ച് അടുക്കള വാതിലിന്റെ ഓടാമ്പൽ ഇളക്കിയാണു മുഖംമൂടി ധരിച്ച അക്രമി അകത്തു കടന്നത്. ഓമനയും കൊച്ചുമക്കളും ഒരു കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. ഓമനയുടെ ഇരുകൈകളിലും നെഞ്ചിനും കമ്പിപ്പാര കൊണ്ട് അടിയേറ്റു. ലൈറ്റിടാൻ ശ്രമിച്ച ആദിത്യയുടെ വലതു കൈയ്ക്കും അടിയേറ്റു. കയ്യിൽ മൂന്നു തുന്നലുണ്ട്. അതുല്യയുടെ കൈയും അടി കൊണ്ടു ചതഞ്ഞിട്ടുണ്ട്.
ആദിത്യയും അതുല്യയും ആശുപത്രി വിട്ടു. ഇരു കയ്യിലും പ്ലാസ്റ്ററിട്ട ഓമനയ്ക്കു നാളെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. പൊലീസ് പരിശോധനയിൽ വീടിനു സമീപത്തെ പറമ്പിൽ നിന്നു കമ്പിപ്പാര, രക്തം പുരണ്ട തോർത്ത്, ആണിയിളക്കുന്ന കമ്പി, മദ്യക്കുപ്പി, പലഹാരങ്ങൾ എന്നിവ കണ്ടെത്തി. അക്രമിസംഘത്തിൽ ഒന്നിലധികം ആൾക്കാരുണ്ടാകാമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.