മലപ്പുറം തിരൂരങ്ങാടിയിൽ വാഹന പരിശോധനക്കിടെ പൊലീസ് ബലപ്രയോഗം നടത്തിയതിനെതിരെ പ്രതിഷേധം. പിഴ അടക്കാൻ തയ്യാറാകാത്തവരെ പൊലീസ് വാഹനത്തിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുകയാണ്.
കൊളപ്പുറം ജംക്ഷൻ വഴി ഹെൽമറ്റില്ലാതെ വന്നയാളെ പൊലീസ് തടഞ്ഞ് പിഴ അടക്കണമെന്നാവശ്യപ്പെട്ടു. പിഴ കോടതിയിൽ അടക്കാമെന്നും ഇപ്പോൾ പണമില്ലെന്നും പറഞ്ഞതോടെയാണ് തർക്കങ്ങളുടെ തുടക്കം. പിഴ അടക്കാത്തതുകൊണ്ട് കസ്റ്റഡിയിൽ എടുക്കുകയാണന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. ബലമായി പൊലീസ് വാഹനത്തിൽ പിടിച്ചു കയറ്റുകയും ചെയ്തു. താൻ തെറ്റൊന്നും ചെയ്തില്ലെന്നും കോടതിയിൽ പിഴ അടക്കുമെന്നും ഉറക്കെ വിളിച്ചു പറഞ്ഞതോടെ പ്രതിരോധവുമായി നാട്ടുകാരുമെത്തി.
പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് സ്ഥലത്തെത്തിയ മകനെ കൂടി പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചതോടെ ബഹളമായി. കാര്യം കൈവിട്ടു പോകുമെന്ന് മനസിലായതോടെ ഇരുവരേയും ഇറക്കി വിട്ട് പൊലീസ് സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു.