ആലപ്പുഴ ചെങ്ങന്നൂരിൽ സ്ത്രീധനത്തെ ചൊല്ലി യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ സ്വദേശിനിയായ ധന്യ കൃഷ്ണനാണ് ഭർതൃവീട്ടിൽ ആക്രമണത്തിന് ഇരയായത്. ജൂൺ ആറിന് നടന്ന സംഭവത്തിന് ശേഷം ഭർത്താവ് വിനുകുമാറും ഭർതൃമാതാവും ഒളിവിലാണ്.
സ്ത്രീധനത്തിന് വേണ്ടി നിരന്തരം വഴക്കിടുന്ന ഭർത്താവ് മൃഗീയമായി മർദിച്ച ശേഷമാണ് ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. ആറാം തീയിതി പുലർച്ചെയാണ് ഭാര്യയോട് മനസാക്ഷിയില്ലാത്ത ക്രൂരത കാട്ടിയത്. ആക്രമണത്തിൽ ധന്യയുടെ ശരീരത്ത് ഗുരുതരമായി പൊള്ളലേറ്റു. ശരീരമാസകല പൊള്ളലേറ്റ പെൺകുട്ടിയെ ചികിൽസ പോലും നൽകാതെ ഒരുദിവസം വീട്ടിൽ പൂട്ടിയിട്ടും മർദിച്ചു. ഭർതൃമാതാവ് സരസ്വതിയുടെ പ്രേണയിലായിരുന്നു മർദനവും ആസിഡ് ആക്രമണവുമെന്ന് യുവതി പൊലീസിന് മൊഴി നൽകി .യുവതിയുടെ അമ്മയെത്തിയാണ് മകളെ ചെങ്ങന്നൂരിലെ ഭർതൃവീട്ടിൽ നിന്ന്് പുനലൂർ ആശുപത്രിയിൽ എത്തിച്ചത്.
ആക്രണമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് വിനുകുമാറിനെയും അമ്മ സരസ്വതിയേയും പൊലീസിന് കണ്ടെത്താനായിട്ടില്ല. പുനലൂർ പൊലീസ് കേസ് അന്വേഷണം ചെങ്ങന്നൂർ പൊലീസിന് കൈമാറി. പെട്രോളും വിനിഗിരിയും ഉപ്പും ചേർന്ന മിശ്രിതമാണ് ഭാര്യയുടെ ദേഹത്ത് ഒഴിച്ചതെന്ന് വിനുകുമാർ അയൽവാസികളോട് പറഞ്ഞിരുന്നു.ഇക്കാര്യം അയൽവാസികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. രണ്ടു കുട്ടികളുള്ള വിനുവിന്റെയും ധന്യയുടെയും വിവാഹം പത്തു വർഷം മുൻപായിരുന്നു.