ആലപ്പുഴ മാരാരിക്കുളത്തെ സിപിഎം നേതാവ് ബെന്നിയെ വധിച്ച കേസില്‍ പന്ത്രണ്ട് ബിഎംഎസ് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. 2004 മാർച്ച് 16നാണ് സിഐടിയു ഏരിയാ സെക്രട്ടറി ബെന്നിയെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിമൂന്നുവര്‍ഷം മുമ്പു നടന്ന കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു.
ആലപ്പുഴയിലെ നിർമാണ മേഖലയിൽ സിഐടിയു ബിഎംഎസ് സംഘട്ടനം നിലനിന്ന കാലഘട്ടത്തിലായിരുന്നു പൊള്ളത്തൈ ചാരങ്കാട്ട് വീട്ടിൽ ബെന്നി കൊല ചെയ്യപ്പെട്ടത്. ബിഎംഎസ് സംഘടിപ്പിച്ച യോഗത്തിൽ ബെന്നിക്ക് സ്മാരകം തീർത്തുകൊള്ളാൻ വധഭീഷണിയുണ്ടായതായി പറയപ്പെടുന്നതിന്‍റെ അടുത്ത ദിവസമായിരുന്നു കൊല നടന്നത്.
വീടിന് സമീപത്തെ കടയില്‍ ചായ കുടിച്ച് പുറത്തിറങ്ങി പത്രം വായിച്ചുകൊണ്ടുനിന്നപ്പോൾ ചുവന്ന കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മാരാരിക്കുളം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു ഏരിയാ സെക്രട്ടറിയുമായിരിക്കെയാണ് മുപ്പെത്തെട്ടുകാരന്‍ കൊല്ലപ്പെട്ടത്. ബിഎംഎസ് ജില്ലാ നേതാവ് പ്രദീപ് ഉൾപ്പെടെ 13 പേരെ പ്രതികളാക്കിയാണ് പൊലീസ് എഫ്ഐആർ സമര്‍പ്പിച്ചത്. അഞ്ചാം പ്രതിക്ക് പ്രായപൂർത്തിയാകാത്തതായിരുന്നതിനാൽ കേസ് ജുവൈനൽ കോടതിയിലാണ്. തെളിവുകളുടെ അഭാവത്തില്‍ പന്ത്രണ്ട് പ്രതികളെയും ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചു.
സിപിഎമ്മുകാരായ 14 ദൃക്സാക്ഷികൾ ഉൾപ്പെടെ 60 സാക്ഷികൾ പ്രൊസിക്യൂഷനെ സഹായിച്ചിട്ടും കേസ് പരാജയപ്പെടുകയായിരുന്നു. ശക്തമായ തെളിവുകൾ ഇല്ലെന്ന് നിരീക്ഷിച്ചാണ് വിധി. സാക്ഷികൾക്ക് ആയുധം തിരിച്ചറിയാൻ കഴിയാതെപോയതും പ്രൊസിക്യൂഷന് വിനയായി. കേസിലെ ഒന്നാം പ്രതി പ്രദീപിന് ഏഴാം പ്രതി ജോര്‍ജാണ് കൊലക്കുമുമ്പ് ബെന്നിയെ കാട്ടിക്കൊടുത്തതെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. എന്നാല്‍ ബിഎംഎസ് നേതാവായ പ്രദീപും സിഐടിയു നേതാവായ ബെന്നിയും തമ്മിൽ ട്രേഡ് യൂണിയൻ രംഗത്ത് നല്ല പരിചയമുണ്ടെന്നിരിക്കെ എന്തിനാണ് മറ്റൊരാള്‍ കൊലചെയ്യേണ്ട ആളെ കാട്ടിക്കൊടുക്കുന്നതെന്ന് കോടതി ചോദിച്ചു. ആദ്യം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാറ്റി പൊലീസ് രണ്ടാമത് പട്ടിക തയ്യാറാക്കിയാണ് പതമൂന്നുപേരെ അറസ്റ്റു ചെയ്തത്. ഇതും കേസില്‍ തിരിച്ചടിയായി.