തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്കിൽ മോഷണപരമ്പര. പത്താങ്കല്ലിലും ഉദയംകുളങ്ങരയിലും പതിനൊന്ന് കടകളിൽ കള്ളൻകയറി. കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഒരുമാസത്തിനിടെ നെയ്യാറ്റിൻകര താലൂക്കിൽ അന്‍പതിലേറെ മോഷണങ്ങളാണ് നടന്നത്.
ഒരു മാസമായി നെയ്യാറ്റിൻകര താലൂക്കിലെ വിവിധപ്രദേശങ്ങളിലെ കടകളിൽ കള്ളന്റെ വിളയാട്ടമാണ്. ഇന്നലെ രാത്രി 11 കടകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച നെയ്യാറ്റിൻകരയിൽ 12 കടകളിൽ നടന്ന മോഷണത്തിന് തുമ്പു കണ്ടെത്താനാവാതെ പൊലീസ് വലയുമ്പോഴാണ് തൊട്ടടുത്ത ദിവസത്തെ മോഷണപരമ്പര. ഓടിട്ട കടകൾ തിരഞ്ഞുപിടിച്ചാണ് മോഷണം. പത്താങ്കല്ലിലെ ഒരു കടയിൽ നിന്ന് മുഖംമറച്ച കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കഴിഞ്ഞ ഒരുമാസം കൊണ്ട് 50 കടകളിൽ നിന്ന് 25 ലക്ഷം രൂപയോളം മോഷണം പോയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഞായറാഴ്ച നെയ്യാറ്റിൻകരയിൽ മോഷണം നടന്ന കടയിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കള്ളന്റെ രേഖാചിത്രം തയ്യാറാക്കി. മോഷണം തുടർക്കഥയായതോടെ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപാരികളും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ജാഗ്രതാ സമിതി രൂപീകരിച്ചു.