കുവൈത്തില്‍ വര്‍ഷങ്ങളോളം ക്രൂരമായ തൊഴില്‍ പീഡനത്തിന് ഇരയായെന്ന് നാട്ടില്‍ തിരിച്ചെത്തിയ വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. കൊടുമൺ സ്വദേശി മണി പൊടിയന്‍ സുമനസുകളുടെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയത്.
പത്തനാപുരം സ്വദേശിയാണ് 2015 ജൂലൈയിൽ വീട്ടുജോലിക്കായി മണിയെ കുവൈറ്റിൽ എത്തിച്ചത്. ആദ്യം ജോലി ചെയ്ത വീട്ടിലും ഒന്നര വർഷത്തിനു ശേഷം ജോലി ചെയ്ത മറ്റൊരു വീട്ടിലും ഇതേതരത്തിൽ പീഢനമേൽക്കേണ്ടി വന്നു. കുവൈറ്റിലെ പത്തംഗങ്ങളുള്ള വീട്ടിൽ പട്ടിണി കിടന്നും മർദ്ദനമേറ്റും ജോലി ചെയ്യേണ്ടി വന്നതായി ഇവർ പറയുന്നു. ശമ്പളം നൽകുകയോ നാട്ടിൽ ബന്ധപ്പെടാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല. വീട്ടുടമ ഏറെ നാൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് താമസിച്ച വീട്ടിലെ കുവൈറ്റി വനിതയാണ് പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെടാൻ അവസരം നൽകിയത്. ഇവർ ഇടപ്പെട്ടതിനെ തുടർന്ന് കുവൈറ്റി വനിത ഇവരെ വീട്ടുടമയ്ക്ക് കൈമാറാതെ ഷെൽറ്റർ ഹോമിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി ഇടപെട്ട് ഇവരെ മുംബൈയിലേക്ക് അയക്കുകയും അവിടെ നിന്നും മലയാളികളുടെ സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു.
അടൂർ പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയ ശേഷം കോടതിയിൽ ഹാജരായ മണി പിന്നീട് ബന്ധുക്കൾക്കൊപ്പം കൊടുമണ്ണിലെ വീട്ടിലേക്കു പോയി. മണി പൊടിയനെ കുവൈറ്റിലേക്കയച്ച ബാലൻ പിള്ളയെ നേരത്തെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.