അച്ചടിപ്പിശകിൽ ഗുജറാത്ത് സ്കൂൾ പാഠപുസ്തകത്തിൽ യേശുക്രിസ്തുവിനെ ദുർദേവതമാരുടെ പട്ടികയിൽ പെടുത്തി വിവാദത്തിലായ ബിജെപി സർക്കാർ വീണ്ടും വെട്ടിൽ. പിശാചു ബാധയൊഴിപ്പിക്കുന്ന ദുർമന്ത്രവാദികളുടെ ചടങ്ങിൽ രണ്ടു കാബിനറ്റ് മന്ത്രിമാർ പങ്കെടുത്തതാണ് വിമർശനമുയർത്തിയത്.
പിശാച് ബാധയൊഴിപ്പിക്കുന്ന പ്രകടനത്തിനു മന്ത്രിമാർ ദൃക്സാക്ഷികളാവുകയും ദുർമന്ത്രവാദികളുമായി ഹസ്തദാനം നടത്തുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ, അതു ദിവ്യശക്തിയുടെ ആരാധകരുടെ ചടങ്ങാണെന്ന വിശദീകരണവുമായി സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി. നൂറോളം ദുർമന്ത്രവാദികളുടെ ഉച്ചാടനക്രിയകൾ സഹിതം ഗുജറാത്തിലെ ഗധാദ ഗ്രാമത്തിലെ ക്ഷേത്രവളപ്പിൽ നടന്ന ചടങ്ങിലാണു വിദ്യാഭ്യാസമന്ത്രി ഭുപേന്ദ്രസിങ് ചുഡാസാമയും സാമൂഹിക നീതി മന്ത്രി ആത്മാറാം പർമാറും പങ്കെടുത്തത്.
ബിജെപിയുടെ പ്രാദേശിക യൂണിറ്റായിരുന്നു സംഘാടകർ. പ്രാദേശിക ഗുജറാത്തി ചാനൽ പുറത്തുവിട്ട വിഡിയോയിൽ മന്ത്രിമാർ വേദിയിൽ ഇരുന്നു മന്ത്രവാദികൾ പിശാച് ഉച്ചാടനകർമം നടത്തുന്നതു വീക്ഷിക്കുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഇത്തരം ചടങ്ങുകളിൽ മന്ത്രിമാർ സംബന്ധിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുകയായിരുന്നു.
ഭാരത് ജനവിജ്ഞാൻ ജാഥയുടെ നേതാവും പ്രമുഖ യുക്തിവാദിയുമായ ജയന്ത് പാണ്ഡ്യ മന്ത്രിമാർ അന്ധവിശ്വാസച്ചടങ്ങിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ചു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു വിലക്കണമെന്നു കാണിച്ചു പാണ്ഡ്യ മുഖ്യമന്ത്രിക്കു കത്തയയ്ക്കും.
സംഭവം വിവാദമായതോടെ, ചടങ്ങ് അന്ധവിശ്വാസ പ്രചാരകരുടേതല്ലെന്നും ദിവ്യശക്തിയുടെ ആരാധകരുടേതാണെന്നും വിശദീകരിച്ചു മന്ത്രി ഭുപേന്ദ്രസിങ് ചുഡാസാമ രംഗത്തെത്തി. ദിവ്യാരാധകരുടെ ചടങ്ങായതിനാലാണു താൻ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.