സഹപ്രവർത്തകയെ തൊഴിച്ച സംഭവത്തിൽ കർണാടക സർക്കാർ ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ബെംഗളൂരുവിൽനിന്ന് 427 കിലോമീറ്റർ അകലെയുള്ള റായ്ചൂരിലെ സിന്ധനുർ നഗര മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനായ ശരണപ്പയാണു കൃത്യം ചെയ്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയാണ് സംഭവം. നോമ്പെടുക്കുകയായിരുന്ന യുവതി താമസിച്ചാണ് ജോലിക്കെത്തിയത്. ശനിയാഴ്ചയായതിനാൽ വളരെക്കുറച്ചു ജോലിക്കാരേ അവിടെ ഉണ്ടായിരുന്നുള്ളൂ. വൈകിയെത്തിയതിൽ അരിശം പൂണ്ടെത്തിയ ശരണപ്പ യുവതിയെ ആക്രമിക്കുകയായിരുന്നു. ഓഫിസിലെ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്നു ശരണപ്പ. വൈകിയെത്തിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ കലഹമുണ്ടായിരുന്നു. പരിഭ്രമിച്ചുപോയ യുവതി ഉടൻതന്നെ ബാഗ് എടുത്ത് ഓഫിസ് വിട്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.