ഉത്തർപ്രദേശില്‍ പഞ്ചാബ് നാഷനൽ ബാങ്കിന്റെ ശാഖ കൊള്ളയടിച്ച കവർച്ചാ സംഘം 30 ലോക്കറുകളിൽ സൂക്ഷിച്ചിരുന്ന കോടിക്കണക്കിനു രൂപ മൂല്യമുള്ള വസ്തുക്കൾ കവർന്നു. മോദിനഗർ ശാഖയിലാണു സംഭവം. എന്തൊക്കെയാണ് മോഷണം പോയതെന്നും അവയുടെ മൂല്യമെന്നും കൃത്യമായി കണക്കാക്കാനായിട്ടില്ല. സ്വർണം ഉൾപ്പെടെയുള്ളവ ലോക്കറിൽ ഉണ്ടായിരുന്നു. എന്നാൽ സ്ട്രോങ് റൂമിലുള്ള ബാങ്കിന്റെ പണം സൂക്ഷിക്കുന്ന ഇരുമ്പ് പെട്ടി കവർച്ചക്കാർ തുറന്നില്ല. ബാങ്ക് ലോക്കറിന്റെ ഭിത്തി തുരന്നാണു കവർച്ച നടത്തിയിട്ടുള്ളത്.
ദേശീയപാത 58നു സമീപമാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. തൊട്ടുചേർന്ന് എൽ ആകൃതിയിലുള്ള സ്ഥലത്ത് പ്രവർത്തനം നിർത്തിയ ഒരു റബർ ഫാക്ടറിയുണ്ട്. ഈ സ്ഥലത്തുതന്നെ ബാങ്കിന്റെ സ്ട്രോങ് റൂമിന്റെ ഭിത്തി പങ്കിടുന്ന മറ്റൊരു ഒഴിഞ്ഞ ഓഫിസുമുണ്ട്. ഈ ഓഫിസിൽ പ്രവേശിച്ച കവർച്ചക്കാർ ഒൻപത് ഇഞ്ച് കനത്തിലുള്ള ഭിത്തി തുരന്നാണ് ലോക്കറുകൾ വച്ച സ്ഥലത്ത് എത്തിയത്.
തിങ്കളാഴ്ച രാവിലെ 9.45നോട് അടുത്ത് സ്ട്രോങ് റൂം തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ച കണ്ടെത്തിയത്. രണ്ടു സെറ്റ് താക്കോൽ ഒരുമിച്ച് ഉപയോഗിച്ചാലേ ഇരട്ട സുരക്ഷാ സംവിധാനമുള്ള സ്ട്രോങ് റൂമിന്റെ വാതിൽ തുറക്കാനാകൂ. ആദ്യ വാതിൽ തുറന്നതിനുശേഷം രണ്ടാമത്തെ ഗ്രിൽ ഉപയോഗിച്ചുള്ള വാതിൽ തുറക്കാനെത്തിയപ്പോൾതന്നെ പല ലോക്കറുകളും തകർന്നുകിടക്കുന്നതും സാധനങ്ങൾ വാരിവലിച്ചിട്ടേക്കുന്നതും വ്യക്തമായി. ഉടൻതന്നെ പൊലീസിനെ അറിയിച്ചു.
ബാങ്കിനു സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നു. പട്രോളിങ് നടത്തുന്ന പൊലീസ് വാഹനങ്ങളുടെ സുരക്ഷ മാത്രമായിരുന്നു ബാങ്കിനുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ സ്ട്രോങ് റൂം അടച്ചതാണ്. പിന്നീട് തിങ്കളാഴ്ചയാണ് ബാങ്ക് തുറന്നത്. സിസിടിവി ക്യാമറയും സുരക്ഷാ അലാമും സ്ട്രോങ് റൂമിൽ ഘടിപ്പിച്ചിരുന്നു. ആകെ 435 ലോക്കറുകളിൽ 30 എണ്ണമേ കവർച്ചക്കാർക്കു തുറക്കാനായുള്ളൂ. ബാക്കിയുള്ളവയിൽ ചിലത് തുറക്കാനുള്ള ശ്രമവും അവർ നടത്തിയിരുന്നു. ഒരു ലോക്കറിലുണ്ടായിരുന്ന ഡബിൾ ബാരൽ തോക്കും മോഷണം പോയവയിൽപ്പെടുന്നു.