നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളായ പൾസർ സുനിൽ, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണു കോടതിയിൽ പുതിയ വെളിപ്പെടുത്തൽ നടത്താൻ ഒരുങ്ങുന്നത്. മാർട്ടിൻ, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹർജിയിലെ വാദത്തിനിടയിൽ ഇവർ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന സംബന്ധിച്ച വിശദാംശങ്ങൾ കോടതിയിൽ വെളിപ്പെടുത്തുമെന്നായിരുന്നു സൂചന. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ കേസിൽ വാദം കേട്ടില്ല. ജാമ്യ ഹർജിയിലെ വാദം 17 ലേക്കു മാറ്റി.
ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രിൽ 18ന് ഇവരടക്കം ഏഴു പ്രതികൾക്കെതിരെ കുറ്റപത്രവും സമർപ്പിച്ചതോടെ പ്രതികൾക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി. എന്നാൽ കേസിൽ ഗൂഢാലോചന നടത്തിയവർ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നിൽക്കുന്നുവെന്ന നിലപാടാണു പ്രതികൾ കോടതി മുൻപാകെ ഉന്നയിക്കാൻ ഒരുങ്ങുന്നത്. കേസിലെ ക്വട്ടേഷൻ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതൽ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണു പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നത്. എന്നാൽ, പുതിയ വിവരങ്ങൾ സ്ഥിരീകരിക്കാൻ പൊലീസ് തയാറായില്ല.
17നു പ്രതികളുടെ ജാമ്യാപേക്ഷയിൽ നടക്കുന്ന വാദം കേസിൽ നിർണായകമാവുമെന്നാണു സൂചന. പ്രതികളുടെ വിലപേശൽ തന്ത്രമായും ഇപ്പോഴത്തെ നീക്കത്തെ പൊലീസ് വിലയിരുത്തുന്നുണ്ട്.