മറയൂരിൽ വനത്തിൽ നിന്ന് ചന്ദനമരം വെട്ടിക്കടത്തുന്നതിനിടെ രണ്ട് ആദിവാസികൾ വനംവകുപ്പിന്റെ പിടിയിലായി. മോഷ്ടാക്കളിൽ നിന്ന് അൻപത് കിലോയുടെ ചന്ദനക്കഷ്ണങ്ങളും പിടിച്ചെടുത്തു. മരം മുറിച്ചതറിഞ്ഞ് മണിക്കൂറുകൾക്കമാണ് പ്രതികളെ വനപാലകർ പിടികൂടിയത്.
പാളപ്പെട്ടി ആദിവാസി കോളനിയിലെ അജിത്, ഗണേശന്‍ എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്. മറയൂര്‍ ചന്ദനക്കാട്ടിലെ വണ്ണാന്തുറ വനമേഖലയില്‍ ചെമ്പകപ്പാറയിൽ നിന്നാണ് മോഷ്ടാക്കൾ മരം മുറിച്ചു കടത്തിയത്. രാത്രി പ്രദേശത്ത് പരിശോധനയ്ക്കെത്തിയ വാച്ചർ മരം നഷ്ടപ്പെട്ടത് കണ്ടെത്തി. ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി റേഞ്ചറുൾപ്പെടെയുള്ളവർ സ്ഥലതെത്തി. തുടർന്ന് വനത്തിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. മുറിച്ചിട്ട മരം ചെറുകഷ്ണങ്ങളാക്കി വനത്തിലൂടെ അതിർത്തി കടത്താനായിരുന്നു മോഷ്ടാക്കളുടെ പദ്ധതി. കാട്ടിലെ വഴികളെല്ലാം കൃത്യമായി അറിയാമെന്നതിനാലാണ് ചന്ദനമാഫിയ ആദിവാസികളെ മോഷണത്തിനായി ഉപയോഗിക്കുന്നത്. ഒരു മരം മുറിച്ചുകടത്തുന്നതിന് പതിനായിരം രൂപ വരെയാണ് ചന്ദനമാഫിയ വാഗ്ദാനം ചെയ്യുന്നത്. യുവാക്കളെയാണ് മാഫിയ ഉന്നം വെക്കുന്നതും. കഴിഞ്ഞ വർഷം ആറ് ആദിവാസികളാണ് മരം മുറിച്ചുകടത്തുന്നതിനിടെ വനംവകുപ്പിന്റെ പിടിയിലായത്. വനംവകുപ്പിൽ താത്കാലിക വാച്ചറായി ജോലിചെയ്തവരും മോഷ്ടാക്കളുടെ കൂട്ടത്തിലുണ്ട്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.