അമിതവേഗത്തിൽ വന്ന സ്വകാര്യബസിനു മറികടക്കാൻ സൗകര്യം നൽകിയില്ലെന്നാരോപിച്ച്, പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ള യാത്രക്കാരെ കാർ തടഞ്ഞുനിർത്തി ഗുണ്ടാസംഘം ആക്രമിച്ചു കാർ തകർത്തു കൊള്ളയടിച്ചതായി പരാതി. മാഹി മഞ്ചക്കൽ സ്വദേശി ഇ.കെ.സോജിത്തും അമ്മയും സുഹ്യത്തും സഞ്ചരിച്ച കാറിനു നേരെയാണ് പരിയാരം ചുടലയിൽ ഇന്നോവ കാറിലെത്തിയ സംഘം ആക്രമണം നടത്തിയത്. അക്രമത്തിൽ സോജിത്തിനും അമ്മ ആശാലതയ്ക്കും കൈക്കും കഴുത്തിനും പരുക്കേറ്റു.
സ്വകാര്യബസ് ജീവനക്കാരായ മൂന്നുപേർ അടക്കം പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാഹിയിൽ നിന്നു മംഗളൂരുവിലേക്കു കാറിൽ യാത്ര ചെയ്യവെ ധർമശാലയ്ക്കു സമീപം പിറകിലുണ്ടായിരുന്ന സ്വകാര്യബസ് മറികടന്നു പോകാൻ നിരന്തരം ഹോണടിച്ചു. എന്നാൽ മുന്നിലും എതിരെയും വാഹനങ്ങൾ ഉണ്ടായിരുന്നതിനാൽ കാറിനു മാറിക്കൊടുക്കാൻ സാധിച്ചില്ല. പിന്നീടും ബസ് ഹോണടിച്ചു ശല്യപ്പെടുത്തുന്നത് കാർ യാത്രക്കാർ ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ പ്രതികാരമായി ബസ് ജീവനക്കാർ ഫോൺ വിളിച്ചു പറഞ്ഞതു പ്രകാരം അക്രമികൾ വാഹനത്തിലെത്തി ചുടലയിൽ വച്ച് കാർ തടഞ്ഞു നിർത്തി അക്രമിച്ചതായാണു പരാതി. തളിപ്പറമ്പ് ചിറവക്കിലും ഈ സംഘം അക്രമിക്കാന്‍ ശ്രമിച്ചതായി അക്രമത്തിന് ഇരയായവർ പറയുന്നു. സോജിത്തിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചുപവൻ സ്വർണമാലയും പൊട്ടിച്ചു കൊണ്ടു പോയതായി പരാതിയിൽ പറയുന്നു. അക്രമികൾ വന്ന ഇന്നോവ വാഹനവും സ്വകാര്യബസും പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു.