എസ്ബിഐ മാനാഞ്ചിറ ശാഖയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനും എടിഎമ്മും തകർത്തു പണം കവരാമെന്ന ജോഗേഷിന്റെ തന്ത്രം ഒരു മലയാള സിനിമയ്ക്ക് സമമായിട്ടുള്ളതായിരുന്നു. എന്നാൽ, മെഷീനിൽ ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളുള്ളതിനാൽ മോഷണ ശ്രമം പരാജയപ്പെട്ടു. പണം നിക്ഷേപിക്കാനും പിൻവലിക്കാനുമായി ഒട്ടേറെ തവണ ഇവിടെ എത്തിയിട്ടുണ്ട്. വീട്ടിലെ ചില സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നു ഇയാൾ പൊലീസിനോട് പറഞ്ഞു.
എടിഎം കവർച്ചാ രീതികൾ സിനിമയിൽ കണ്ടതുപോലെ തന്നെയായിരുന്നു ഇയാളുടെതും. മോഷണത്തിനായി എത്തി സ്ഥലവും ചുറ്റുപാടും മനസ്സിലാക്കി. പിന്നീട് കയ്യുറയും മുഖത്ത് കണ്ണടയും തലമൂടി മുണ്ടിടുകയും ചെയ്ത് അകത്ത് കയറാം എന്നു പദ്ധതിയിട്ടു. രണ്ട് ദിവസം മുൻപേ മെഷീൻ പൊളിക്കുന്നതിനായി ഇയാൾ കമ്പിപ്പാര വാങ്ങി സൂക്ഷിച്ചു. ഒരു കൂളിങ് ഗ്ലാസും വാങ്ങി. പെരുമണ്ണയിൽ നിന്നും ഇതെല്ലാമായി നഗരത്തിലെത്തി. വൈകിട്ടെത്തിയ ഇയാൾ പുലർച്ച വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടന്നു സമയം കളഞ്ഞു.
പുലർച്ച ഒന്നരയോടെ പൊലീസ് സെന്ററിന്റെ മുന്നിലെത്തി ഒപ്പിട്ടിരുന്നു. ഈ നീക്കങ്ങളും ഇയാൾ മനസ്സിലാക്കിയിരുന്നു. മറ്റ് ആരും ഇല്ല എന്നു മനസ്സിലാക്കി ഇയാൾ സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചു അകത്തുകയറി മെഷീനിന്റെ അടുത്തെത്തി, ഉള്ളിലുണ്ടായിരുന്ന സിസി ക്യാമറ കമ്പിപ്പാര ഉപയോഗിച്ചു മറ്റൊരു ദിശയിലേക്ക് തിരിച്ചുവച്ചു. പിന്നീട് എടിഎം മെഷീനും സിഡിഎം മെഷീനും തകർക്കാൻ ശ്രമച്ചു.
ഏറെ പ്രയാസപ്പെട്ടിട്ടും ശ്രമം പരാജയപ്പെട്ടു. ഇതോടെ ശ്രമം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. പിന്നീട് കമ്പിപ്പാര റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പിടിക്കപ്പെടില്ലെന്ന ധാരണയിൽ ഇയാൾ ജില്ലയിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ, പൊലീസ് സിസിടിവി ദൃശ്യങ്ങൾ തൊട്ടടുത്ത കടകളിൽ നിന്നു ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.