ഹർത്താലിൽ സമാധാനം കെടുത്തുന്നത് അക്രമങ്ങളാണ്. മൂന്നു ദിവസത്തെ ഹർത്താലുകളിൽ കോഴിക്കോട് ജില്ലയിൽ മാത്രം നടന്നത് നൂറോളം അക്രമങ്ങൾ. രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണം മുപ്പത് കവിഞ്ഞു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നഷ്ടകണക്കുകളിലൊന്നാണിത്. ജില്ലാ കമ്മിറ്റി ഓഫിസുകൾക്കു നേരെ ബോംബേറും അക്രമവും. പ്രാദേശികതലത്തിൽ നിരവധി പാർട്ടി ഓഫിസുകൾ തകർക്കപ്പെട്ടു. ചിലതിന് തീയിട്ടു. നശിപ്പിക്കപ്പെട്ട കൊടിതോരണങ്ങളും ബോർഡുകളും എണ്ണിയാൽ തീരില്ല. പാർട്ടി ഓഫിസുകൾ തകർത്ത വകയിൽ മാത്രം മൂന്നു ദിവസത്തിനിടെ കോഴിക്കോട്ടെ ഒരു കോടി രൂപ. വ്യാപാര മേഖലയിലെ നഷ്ടം വേറെ.
കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ മൂന്നു ദിവസത്തിനിടെ രജിസ്റ്റർ ചെയ്ത അക്രമക്കേസുകൾ പതിനഞ്ച്. റൂറൽ പൊലീസ് പരിധിയിൽ പന്ത്രണ്ടും. ഇതിന് പുറമെ, കേസെടുക്കാത്ത സംഭവങ്ങൾ നിരവധി. അനുമതിയില്ലാതെ പ്രകടനം നടത്തിയാൽ കേസെടുക്കുന്ന പതിവുണ്ട്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പ്രകടനങ്ങളുടെ എണ്ണക്കൂടുതൽ കാരണം ഈ കേസുകൾ പൊലീസ് വിട്ടു. ഹർത്താൽ ദിവസം രാഷ്ട്രീയ ശത്രുക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് പതിവാണ്. കടംകയറി ശ്വാസംമുട്ടുന്ന കെ.എസ്.ആർ.ടി.സിക്ക് ഓരോ ഹർത്താലുകളും നഷ്ടക്കച്ചവടമാണ്. വടകരയിൽ മൂന്നു ബസുകളാണ് ഹർത്താലിനിടെ തകർന്നത്. വാഹനം തടയില്ലെന്ന് നേതാക്കൾ പറഞ്ഞാലും അണികൾ അനുസരിക്കാറില്ല.