ശ്രീവല്‍സം ഗ്രൂപ്പ് എം സി റോഡില്‍ പന്തളത്ത് നിലംനികത്തിയുളള ഹോട്ടല്‍ നിര്‍മാണത്തിന് ശ്രമം തുടങ്ങിയത് 2008ല്‍. നിയമലംഘനം മനസിലാക്കി പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ചു. ഇതിനുപിന്നാലെ പ്രസിഡന്റ് ജി രഘുനാഥിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ശ്രീവല്‍സം ഗ്രൂപ്പിന് പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. രഘുനാഥ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങുമെത്താതെ നിലയ്ക്കുകയായിരുന്നു. 2008 ൽ രഘുനാഥ് കുളനട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എംസി റോഡിനോട് ചേർന്നുള്ള നിലംനികത്താൻ അനുമതിയ്ക്കായി ശ്രീവൽസം ഗ്രൂപ്പ് പഞ്ചായത്തിനെ സമീപിച്ചു.
രഘുനാഥിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അനുമതി നിഷേധിച്ചു. പിന്നീടുണ്ടായത് രഘുനാഥിന്റെ ജീവിതം തന്നെ തകർക്കുന്ന സംഭവങ്ങളാണ്. രാത്രിയിൽ ഒരു സംഘം ഗുണ്ടകൾ വീട്ടിലെത്തി അദ്ദേഹത്തെ വെട്ടിവീഴ്്ത്തുകയായിരുന്നു. എട്ട് വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനായില്ല. പ്രശ്നം ഒതുക്കിത്തീർക്കാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ ഇടപെട്ടു. മുറിവുണങ്ങുന്നതിന് മുൻപ് പ്രസിഡന്റ് പദവും നഷ്ടപ്പെട്ടു. ആക്രമണത്തിന് ശേഷം മൽസരരംഗത്ത് നിന്ന് രഘുനാഥ് പൂർണമായും പിൻമാറി. ഭൂമാഫിയയ്ക്കെതിരെ അന്നെടുത്ത നിലപാടുകൾ പിന്നീടുള്ള ഭരണസമിതിയ്ക്ക് തുടരാനായില്ലെന്നും അദ്ദേഹം പറയുന്നു.