നീറിക്കാട്ടെ മോഷണശേഷം പുലർച്ചെ തമിഴ്നാട്ടിലേക്കു കടന്ന പ്രതി അരുൺരാജിന്റെ വീട്ടിലെത്താൻ കോട്ടയത്തെ പൊലീസിനെ സഹായിച്ചതു രാമനാഥപുരം എസ്പി ഓംപ്രകാശ് മീണയുടെ സിഐഡി സംഘാംഗമായ കൃഷ്ണവേലു.തമിഴ്നാട്ടിലെ കള്ളൻമാരെക്കുറിച്ച് അരച്ചുകലക്കി കുടിച്ചിട്ടുണ്ടു കൃഷ്ണവേലു. രാമനാഥപുരത്തു നിന്ന് ഉപ്പുപാടങ്ങളിലൂടെ ഒരുമണിക്കൂർ യാത്രചെയ്തു വേണം മതിനഗറിലെത്താൻ. ചുടുകാടിനു സമീപം പുറമ്പോക്കിലെ അരുൺരാജിന്റെ ചെറ്റക്കുടിലിൽ അയാളുടെ അച്ഛൻ രാജ മദ്യപിച്ചു ബോധംകെട്ട് ഉറങ്ങുന്നു. രാജയെ വിളിച്ചിറക്കി ചോദ്യം ചെയ്യുമ്പോഴേക്കും ഭാര്യ ശാന്തി വന്നു. മക്കളുടെ എണ്ണത്തിൽ പോലും പരസ്പരം നോക്കി ആലോചിച്ച് രണ്ടു കണക്കാണ് ഇരുവരും പൊലീസിനോടു പറഞ്ഞത്. അഞ്ചെന്നും ആറെന്നും.
കൃഷ്ണവേലു ഫോണിലെ ഫോട്ടോ ഇരുവരെയും വെവ്വേറെ കാണിച്ചു. അരുൺരാജ് ഉൾപ്പെടെ അഞ്ച് ആൺമക്കൾ. ഒരാൾ മരിച്ചു. ബാക്കി നാലുപേരും കള്ളൻമാർ. കേരളത്തിൽ നിന്നുള്ള പൊലീസ് അവരുടെ കസ്റ്റഡിയിലുള്ള രാജ്കുമാറിന്റെ ഫോട്ടോ കാണിച്ചു. രാജ്കുമാർ ഇവരുടെ മൂത്തമകനാണ്.നാലുപേരും മോഷണത്തിനെത്തുന്നതു കേരളത്തിൽ. നീറിക്കാട്ടെ മോഷണസംഘത്തിൽ രാജ്കുമാറും അരുൺരാജും ശെൽവരാജിനൊപ്പം ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ശെൽവരാജും രാജ്കുമാറും കുടുങ്ങി. അരുൺരാജ് രക്ഷപ്പെട്ടു. വീട്ടിലെ ഓരോരുത്തർക്കും തമിഴ്നാട്ടിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും 20 കേസുകളെങ്കിലുമുണ്ട്. കല്ലുപണിയും റെയിൽവേയുടെ മണ്ണുപണിയുമാണു കേരളത്തിൽ എന്നു പറഞ്ഞാണു നാട്ടിൽനിന്നു പോരുന്നത്.
രാത്രിയിൽ മോഷണവും പകൽ ആടുമേയ്ക്കലുമാണു മതിനഗറിലെ പലരുടെയും ജോലി. കേരളത്തിൽ വന്നാൽ പാറമടകളിലും മറ്റും ജോലിക്കു നിൽക്കും, ഒരാഴ്ച. പിന്നെ മോഷണം നടത്തി മടങ്ങും. 24 വയസ്സുള്ള അരുൺരാജിന് ഇവിടെ നാലു ഭാര്യമാരുണ്ടെന്നു പൊലീസ് കണ്ടെത്തി. ഒരു ഭാര്യയുടെ നാടായ വിരുദുനഗറിൽ കക്ഷി കണ്ടേക്കുമെന്നാണു പൊലീസ് നിഗമനം. അരുൺരാജിന്റെ ഫോൺ ചോദിക്കുമ്പോൾ മൊബൈൽ ഫോൺ എന്താണെന്നുപോലും അറിയില്ലെന്ന് അമ്മ ശാന്തിയുടെ മറുപടി. വീട്ടിൽ കയറി പരിശോധിച്ചപ്പോൾ മുളകു വച്ചിരിക്കുന്ന പാത്രത്തിൽ മൊബൈലിന്റെ ചാർജർ. മരിച്ചുപോയ മറ്റൊരു മകൻ ശരൺരാജിന്റെ കുട്ടിയെ വശത്താക്കി സിഐഡി ചോദിച്ചു, ഫോൺ എവിടെയെന്ന്. അവൻ എടുത്തു കൊടുത്തു, ബാറ്ററി ഉൗരിമാറ്റിയ നിലയിൽ ഫോൺ. അതു പിടിച്ചെടുത്ത പൊലീസ് അതിലെ സിം കോട്ടയത്തു നിന്നെത്തിയ പൊലീസ് സംഘത്തിനു കൈമാറി.
ഫോണുണ്ടെങ്കിലും ഉപയോഗം കരുതലോടെ
നീറിക്കാട് ആക്രമണത്തിനുശഷം പ്രതികളെ പിടിക്കുമ്പോൾ ശെൽവരാജും രാജ്കുമാറും തീർത്തുപറഞ്ഞു: ‘ഞങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല’.അതു ശരിയായിരുന്നു. കോട്ടയം സൈബർ സെൽ ആഞ്ഞുപിടിച്ചിട്ടും സംശയാസ്പദമായി ഒരു ഫോൺവിളിയും നീറിക്കാട്ടുനിന്ന് ഇവരുടേതായി കണ്ടെത്താനായില്ല. മിനിഞ്ഞാന്നു ശിവഗംഗയിൽ ശെൽവരാജിന്റെ വീടിന്റെ മതിലിൽ എഴുതിയിരുന്ന ഫോൺ നമ്പരിൽനിന്നാണ് ഇന്നലെ ഒരു വിവരം കിട്ടിയത്. നീറിക്കാട് സംഭവത്തിനു മൂന്നു ദിവസം മുൻപ് ഇൗ ഫോണിൽനിന്നു കേരളത്തിലേക്ക് ഒരു വിളി വന്നിട്ടുണ്ട്. തിരിച്ച് അവിടെനിന്ന് ഒരു സന്ദേശവും എത്തി.
അതിൽനിന്നാണ് അന്വേഷണത്തിന്റെ പിന്നീടുള്ള ഭാഗം. ഇൗ ഫോണിലേക്കു വന്ന ചില കോളുകളുടെ പിന്നാമ്പുറം തേടി ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടയം പൊലീസ് സംഘം ഏർവാടിയിലെ കൃഷ്ണന്റെ വീട്ടിലെത്തി. ചോദ്യംചെയ്യലിൽ ഒരു കാര്യം തെളിഞ്ഞു: ഇപ്പോൾ കോട്ടയം പൊലീസിന്റെ കസ്റ്റഡിയിലുള്ള രാജ്കുമാറും അരുൺരാജും പത്തു ദിവസം മുൻപു കൃഷ്ണന്റെ വീട്ടിലെത്തി. കൃഷ്ണനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്. അരുൺരാജിലേക്കെത്താൻ കൃഷ്ണൻ മതിയാകുമെന്നാണു പൊലീസിന്റെ കരുതൽ. കൃഷ്ണനിൽനിന്നു കിട്ടിയ വിവരങ്ങളുമായി അന്വേഷണം തുടരും. ഇന്ന് അന്വേഷണം മധുരയിലേക്ക്
‘തിരുട്ടുപുരം’
∙ രാമനാഥപുരത്തു മോഷ്ടാക്കൾ 1002 പേരാണെന്നും ഇതിൽ കൂടുതൽപേരും കേരളത്തിലെത്തി മോഷണം നടത്തിയതിനു കേസുകളുണ്ടെന്നും രാമനാഥപുരം എസ്പി ഓംപ്രകാശ് മീണ ‘മനോരമ’യോടു പറഞ്ഞു.
∙ ഇതിൽ രാത്രിയിൽ മാത്രം ഓപ്പറേഷൻ നടത്തുന്നവർ 245 മോഷ്ടാക്കൾ. ഇവരിൽ 213 േപരും കേരളത്തിൽ മോഷണം നടത്തിയവർ.
∙ മോഷണത്തിൽ മാത്രം ഏർപ്പെട്ടു ജീവിക്കുന്ന കുടുംബങ്ങൾ 600.
∙ പട്ടാപ്പകൽ മോഷണം നടത്തുന്ന സ്പെഷലിസ്റ്റുകൾ 74 പേർ.
∙ ഏറ്റവും പ്രായംചെന്ന മോഷ്ടാവിന് 74 വയസ്സ്. ഇപ്പോഴും ഇയാൾ മോഷണത്തിൽ സജീവം.
∙ 108 പിടിച്ചുപറി സ്പെഷലിസ്റ്റുകളുമുണ്ട് രാമനാഥപുരത്ത്.
ട്രൗസർ പാർട്ടികൾ
കേരളത്തിലെ തെക്കൻജില്ലകളിൽ മോഷണം നടത്താൻ എത്തുന്നതു മധുര, ശിവഗംഗ, രാമനാഥപുരം മേഖലയിൽ ട്രൗസർ പാർട്ടികൾ എന്നറിയപ്പെടുന്ന സംഘം. ട്രൗസർ ധരിച്ചു മാത്രമേ ഇവർ പോകാറുള്ളു. ഇരുവശം മൂർച്ചയുള്ള കത്തിയും ടോർച്ചും കരുതും. മൂന്നോ നാലോപേർ ഒരുമിച്ചാണു മോഷണം. രണ്ടുപേർ വീടു പൊളിച്ച് അകത്തുകയറും. അവിടെനിന്നു തന്നെ ആയുധമെടുത്ത് ആക്രമിക്കും.
വലിയ എതിർപ്പുണ്ടായാൽ മാത്രം കത്തി പുറത്തെടുക്കും, കുത്തും. കേരളത്തിന്റെയും കർണാടകത്തിന്റെയും തമിഴ്നാട്ടിലെ തന്നെയും വിവിധ സ്ഥലങ്ങളിൽ ഇങ്ങനെ ട്രൗസർ പാർട്ടി മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കേരള പൊലീസിനു കൈമാറി.നീറിക്കാട്ടെ മോഷണത്തിനു പിടിയിലായ ശെൽവരാജും സംഘവും പത്തു കൊല്ലത്തിലേറെയായി ട്രൗസർ പാർട്ടികൾക്കു നേതൃത്വം നൽകുന്നതായി പൊലീസ് പറയുന്നു.
ഏകോപനം കോട്ടയത്ത്
അന്വേഷണം തമിഴ്നാട്ടിലാണെങ്കിലും ആസൂത്രണം കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രന്റെ ഓഫിസിൽ നിന്നാണ്. കോട്ടയം സൈബർ സെൽ തിരുവനന്തപുരം ഹൈടെക് സെല്ലിന്റെയും മധുര പൊലീസിന്റെ സൈബർ സെല്ലിന്റെയും സഹായത്തോടെ അന്വേഷണം ഏകോപിപ്പിക്കുന്നു,. തമിഴ്നാട്ടിലെ മുഴുവൻ മോഷ്ടാക്കളുടെയും ഫോട്ടോ സഹിതമുള്ള വിവരങ്ങൾ വേണമെന്ന് ഇൗ ജില്ലകളിലെ പൊലീസ് മേധാവികളുമായെല്ലാം കോട്ടയം ജില്ലാ പൊലീസ് മേധാവി സംസാരിച്ചുറപ്പിച്ചിട്ടുണ്ട്.