ന്യൂഡൽഹി∙ ഓടുന്ന ഓട്ടോയിൽ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുകയും ചെയ്ത ഞെട്ടിക്കുന്ന സംഭവത്തിനു പിന്നാലെ ഗുരുഗ്രാമിൽനിന്നു വീണ്ടും പീഡന വാർത്ത. വിഷ്ണു ഗാർഡനിൽ താമസിക്കുന്ന വീട്ടമ്മയും 15 വയസ്സുള്ള മകളുമാണു മാനഭംഗത്തിനിരയായത്. വീട്ടമ്മയുടെ പരാതി ലഭിച്ചതിനു പിന്നാലെ പ്രതി ആശിഷ് എന്നയാളെ പൊലീസ് അറസ്റ്റ ്ചെയ്തു. മാനഭംഗം വിഡിയോയിൽ ചിത്രീകരിച്ച ആശിഷ് അത് ഇന്റർനെറ്റിലിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറഞ്ഞു.
ഒരു മാസം മുൻപ് രാജേന്ദ്ര പാർക്കിൽ വച്ചാണ് ഇവർ ആശിഷിനെ കണ്ടുമുട്ടിയത്. പിറ്റേന്നു വീട്ടിൽ അതിക്രമിച്ചു കയറിയ ആശിഷ് തന്നെ മാനഭംഗപ്പെടുത്തി. അതു വിഡിയോയിൽ പകർത്തി. തുടർന്നുള്ള ദിവസങ്ങളിലും വീട്ടിലെത്തിയ ഇയാൾ തന്നെയും മകളെയും മാനഭംഗപ്പെടുത്തി. വിവരം പൊലീസിനെ അറിയിച്ചാൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതു ഭയന്ന് ഏതാനും ദിവസം വിവരം പുറത്തുപറയാതിരുന്ന വീട്ടമ്മ, പിന്നീട് ധൈര്യം സംഭരിച്ചു പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ആശിഷിനെതിരെ മാനഭംഗം, പോക്സോ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇതിനിടെ, നരെയ്നയിൽ പത്തൊൻപതു വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി. കെട്ടിട നിർമാണ തൊഴിലാളികളായ രണ്ടു പേരാണു പ്രതികളെന്നു പൊലീസ് പറഞ്ഞു. പ്രതി കാഷിഫി(20)നെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ കൗമാരക്കാരനും പിടിയിലായി. കന്റോൺമെന്റിൽ ഒഴിഞ്ഞ സ്ഥലത്തെത്തിച്ചാണു യുവതിയെ ഇവർ മാനഭംഗപ്പെടുത്തിയത്.