മനസിക വിഭ്രാന്തിയുളളവർക്ക് നൽകുന്ന മരുന്ന് ലഹരി മരുന്നെന്ന പേരിൽ വിതരണം ചെയ്യുന്ന ഒൻപതംഗ സംഘം മലപ്പുറം പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായി. ഗുളിക ഉപയോഗിക്കുന്നവരും പിടിയിലായി. മലപ്പുറം ജില്ലയിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിന്റെ ഭാഗമായാണ് ഇവരുടേയും പ്രവര്‍ത്തനം.
കോളജ് വിദ്യാർഥികളേയും യുവതീയുവാക്കളേയും ലക്ഷ്യമിട്ടാണ് ലഹരിഗുളിക വിൽക്കുന്ന സംഘത്തിന്റെ പ്രവർത്തനം. മനോരോഗികൾ ഉപയോഗിക്കുന്ന നിട്രോസെൻ, മാക്സ്ഗലിൻ, ട്രാഗ്ലിൻ തുടങ്ങിയ ഗുളികകളാണ് ലഹരിമരുന്നെന്ന പേരിൽ വിതരണത്തിനെത്തിക്കുന്നത്. ഈ ഗുളികകൾ കഴിക്കുബോൾ കണ്ണു ചുവക്കുന്നത് ഒഴിവാക്കാൻ ഐ ഡ്രോപ്സും സംഘം തന്നെ നൽകുകയാണ് പതിവ്. പൊലീസ് നടത്തിയ പരിശോധനയിൽ പൂക്കോട്ടുംപാടത്ത് മാത്രം നൂറു കണക്കിന് യുവാക്കളാണ് ലഹരിയെന്ന പേരിൽ മനോരോഗ ഗുളികകൾക്ക് അടിമകളാവുന്നത്.
നാലു രൂപ നിരക്കിൽ കേരളത്തിന് പുറത്തു നിന്ന് എത്തിക്കുന്ന ഗുളിക ഒരണ്ണം നൂറു രൂപക്കാണ് വിൽക്കുന്നത്. ഡോക്ടറുടെ കുറിപ്പുമായി ചെല്ലുന്നവർക്ക് മാത്രം വിൽക്കേണ്ട ഗുളികയാണ് കേയ്സു കണക്കിന് കൊണ്ടുവന്ന് വിതരണം ചെയ്യുന്നത്. രോഗമില്ലാത്തവർ മനോരോഗികളുടെ ഗുളികകൾ കഴിക്കുന്നത് ബുദ്ധിയേയും ആരോഗ്യത്തേയും സാരമായി ബാധിക്കും.