കേരളത്തില്‍ പലയിടങ്ങളിലായി എണ്‍പത്തിനാല് എടിഎമ്മുകള്‍ മോഷ്ടിക്കാന്‍ ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഡല്‍ഹിയില്‍ പിടിയിലായ എടിഎം കവര്‍ച്ചാ സംഘത്തിലെ മലയാളി സുരേഷ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ വെളിവായത്. ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേഷിനെ പത്തു ദിവസത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങി. കേസില്‍ പിടിയിലാകാനുള്ള ഹരിയാന സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ക്കായി ഡല്‍ഹിയിലുള്ള അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പട്യാല കോടതിയുടെ കസ്റ്റഡി കാലവിധി അവസാനിച്ചതിനെ തുടര്‍ന്നാണ് എടിഎം തട്ടിപ്പ് കേസ് പ്രതി പെണ്ണൂക്കര സ്വദേശി സുരേഷിനെ ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയത്. പൊലീസ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് കോടതി ഇയാളെ പത്തു ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കവര്‍ച്ച നടത്തിയ കഴക്കുട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുന്നതിനുമാണ് പൊലീസ് ,കസ്റ്റഡി അപേക്ഷ നല്‍കിയത്.
കവര്‍ച്ച നടത്തിയ ചെറിയനാട് എടിഎമ്മില്‍ സുരേഷിനെ എത്തിച്ച് തെളിവെടുത്തു. കൊറിയന്‍ നിര്‍മ്മിത എസ്ബിഐ എടിഎമ്മുകള്‍ തകര്‍ക്കാന്‍ സംഘത്തിന് പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ചെങ്ങന്നൂരിലെ കവര്‍ച്ചവയ്ക്കു മുമ്പായി അമ്പലപ്പുഴയില്‍ അഭിഭാഷകന്റെ വീട് വാടകയക്കെടുത്തിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലായി 84 എടിഎമ്മുകളായിരുന്നു ഇവരുടെ ലക്ഷ്യം. അതേസമയം പടിയിലാകാനുള്ള ഹരിയാന സ്വദേശിയായ പൊലീസ് കോണ്‍സ്റ്റബിള്‍ അസ്‍ലൂബ് ഖാനടക്കമുള്ളവര്‍ തല്‍വാര്‍ എന്ന ഹരിയാന അതിര്‍ത്തി ഗ്രാമത്തിലേയ്ക്ക് കടന്നുകളഞ്ഞതായി വിവരമുണ്ട്. ഇവരെ പിടികൂടുന്നതിനായി കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം ഇപ്പോഴും ഡല്‍ഹിയില്‍ ക്യാംപ് ചെയ്യുന്നു. ഹരിയാനയിലെ ഷിക്കാര്‍പൂര്‍ എന്ന തിരുട്ടു ഗ്രാമം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ചെങ്ങന്നൂരില്‍ നിന്ന് മൂന്നു ലക്ഷത്തി അറുപത്തിയൊന്‍പതിനായിരം രൂപയും കഴക്കൂട്ടത്തു നിന്ന് പത്തു ലക്ഷവുമാണ് സംഘം കവര്‍ന്നത്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ സംഘം മോഷണം നടത്തിയിട്ടുണ്ട്.