രണ്ടു കൊലപാതക കേസുകളിലെ പ്രതികളടക്കം അഞ്ചംഗ ക്വട്ടേഷൻസംഘം മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. അങ്ങാടിപ്പുറം പുത്തനങ്ങാടിയിലെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
തമിഴ്നാട് നാമക്കൽ സ്വദേശികളായ ശബരീനാഥ്, വരദരാജ്, ഡൽഹി മണിവ, രാജേഷ് കുമാർ, വിനോദ് കുമാർ, ഗൗരി ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. നാമക്കല്ലിലെ സംഘത്തിന്റെ കേന്ദ്രത്തിലെത്തിയാണ് കേരള പൊലീസ് പിടികൂടിയത്. കേരള, തമിഴ്നാട്, പുതുച്ചേരി, കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ക്വട്ടേഷൻ സംഘത്തിന്റെ പ്രവർത്തനം. പുത്തനങ്ങാടിയിൽ നിന്ന് ഒരു മാസം മുൻപ് തട്ടിക്കൊണ്ടുപോയ വ്യവസായിയെ മോചനദൃവ്യത്തിനൊപ്പം വാഹനം കൂടി പിടിച്ചെടുത്ത ശേഷമാണ് സംഘം വിട്ടയച്ചത്. പണം തട്ടാനാണ് വ്യാപാരിയെ തട്ടിക്കൊണ്ടു പോയതെന്നാണ് അറസ്റ്റിലായ പ്രതികളുടെ മൊഴി.
സേലം സ്വദേശിയായ റിയല്‍എസ്റ്റേറ്റ് വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പുതുച്ചേരിയിലെ റിയൽ എസ്റ്റേറ്റുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും പിടിയിലായ ശബരീനാഥ് മുഖ്യപ്രതിയാണ്. ഒരോ പ്രാവശ്യവും ക്വട്ടേഷൻ ഏറ്റെടുക്കുബോള്‍ പുതിയ പുതിയ സംഘാംഗങ്ങളെ ചേർക്കുന്നതും ശബരീനാഥിന്റെ രീതിയാണന്ന് പൊലീസ് പറയുന്നു.