മഹാരാഷ്ട്രയിൽ വീണ്ടും കോൾസെൻറർ തട്ടിപ്പ്. മുംബൈ അംബർനാഥിലാണ് വിദേശികളെയടക്കം കബളിപ്പിച്ച് പണംതട്ടുന്ന കോൾസെൻറർ പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി. നേരത്തെ താനെയിൽനിന്നും കോൾസെൻറർ കേന്ദ്രീകരിച്ച് നടന്നിരുന്ന കോടികളുടെ തട്ടിപ്പും പുറത്തുവന്നിരുന്നു.
അംബർനാഥ് വെസ്റ്റിലെ രമേശ് എന്റർപ്രൈസസ് ബിൽഡിങിൽ പ്രവർത്തിച്ചിരുന്ന മൗണ്ട് ലോജിക് സൊല്യുഷൻസാണ് തട്ടിപ്പുനടത്തിയത്. കടബാധ്യതയുളള അമേരിക്കൻ പൗരന്മാരെ കണ്ടെത്തി, അവർക്ക് വായ്പ വാഗ്ദാനം ചെയ്ത്, വായ്പയുടെ 'പ്രോസസ്സിങ് ഫീസ്' വാങ്ങുന്നതായിരുന്നു ഇവരുടെ രീതി. അമേരിക്കയിലെ കൊളമ്പസ് ബാങ്കിൽ നിന്നാണെന്നു പരിചയപ്പെടുത്തുന്ന കോളർമാർ, 6000 യുഎസ് ഡോളർവരെ വായ്പ വാഗ്ദാനം ചെയ്ത് 100മുതൽ 500 യുഎസ് ഡോളർ വരെ തട്ടിയെടുക്കും. പിന്നീടിവർ ഉപയോക്താക്കളുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് പതിവ്. ടെക്നിഷ്യൻമാരും കോളർമാരും മാനേജരുമടക്കം 25ൽ പരം ജീവനക്കാരാണ് കോൾ സെന്ററിൽ ജോലി ചെയ്തിരുന്നത്. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം പുറത്തായത്.
കേസിൽ മാനേജർമാരായ ദേവേഷ് യെർലേക്കർ, സച്ചിൻ ചിഞ്ചോൾക്കർ, ഗുരുപ്രസാദ് ശ്രേയൻ എന്നിവരടക്കം എട്ടു പേരാണ് അറസ്റ്റിലായത്. മുൻ ശിവസേന കോർപറേറ്റർ രമേശ് ഗുൻജലിന്റെ ഭാര്യ ജയ ഗുൻജൽ ആണ് കോൾ സെന്ററിന്റെ ഉടമ. കഴിഞ്ഞ ഒക്ടോബറിൽ താനെ മീരാറോഡില്‍ പ്രവർത്തിച്ചിരുന്ന സംഭവത്തിന് സമാനമായ തട്ടിപ്പുതന്നെയാണ് ഇവിടെയും നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, അന്ന് അറസ്റ്റിലായ തട്ടിപ്പുകാരുമായി ഇവർക്കു ബന്ധമൊന്നും ഉളളതായി കരുതുന്നില്ലെന്നു ജോയിന്റ് പൊലീസ് കമ്മിഷണർ മധുക്കർ പാണ്ടെ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.