കോഴിക്കോട് നഗരമധ്യത്തിൽ എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടർ കുത്തിതുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ. കെട്ടിടനിർമാണ തൊഴിലാളിയായ ബംഗാളിയാണ് പിടിയിലായത്. അറസ്റ്റ് നാളെ രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് എ.ടി.എം. കൗണ്ടറിൽ മോഷണ ശ്രമം അരങ്ങേറിയത്. മുഖംമൂടി ധരിച്ചെത്തിയ യുവാവ് കമ്പിപാര ഉപയോഗിച്ച് കൗണ്ടർ പൊളിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എ.ടി.എം. കൗണ്ടറിനുള്ളിലെ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞെങ്കിലും മുഖംമൂടിയതിനാൽ ആളെ തിരിച്ചറിഞ്ഞില്ല. ഇതിനിടെ, പരിസരത്തെ കടയുടെ മുമ്പിലുള്ള ക്യാമറ പരിശോധിച്ചത് പൊലീസിന് പിടിവള്ളിയായി. എ.ടി.എം. കൗണ്ടറിൽ നിന്ന് ഇറങ്ങിയ ഉടനെ, മോഷ്ടാവ് മൂഖംമൂടി അഴിച്ചു. അപ്പോഴാണ്, മുഖം ക്യാമറയിൽ പതിഞ്ഞത്.
ബംഗാളിയാണെന്ന് മനസിലായതോടെ കെട്ടിനിർമാണ മേഖലയിലെ കരാറുകാരെ ഫൊട്ടോ കാണിച്ചു. അങ്ങനെ, ആളെ തിരിച്ചറിഞ്ഞു. ബംഗാളിയായ ജോഗേഷ് മണ്ഡൽ. മോഷണ ശ്രമത്തിന് ശേഷം, കമ്പിപ്പാര റയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചാണ് ജോഗേഷ് മടങ്ങിയത്. ഈ കമ്പിപ്പാര പൊലീസ് കണ്ടെടുത്തു. സമാനമായി എ.ടി.എം. കൗണ്ടറിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ ചോദ്യംചെയ്യൽ തുടരുകയാണ്.