പൊലീസിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചാരണം നടത്തിയ യുവാവ് കുടുങ്ങി. ചാലക്കുടി പൊലീസ് അനാവശ്യമായി പിഴ ഈടാക്കിയെന്ന് ആരോപിച്ച് ഫെയ്സ്ബുക് ലൈവ് നടത്തിയ ഓട്ടോഡ്രൈവറാണ് അറസ്റ്റിലായത്. പൊലീസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോടതി അനുമതിയോടെയാണ് അറസ്റ്റ്.
ഏതാനും ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളാണിത്. ചാലക്കുടിയിലെ ഓട്ടേഡ്രൈവറും മേലൂർ സ്വദേശിയുമായ ശ്രീകുമാറിന്റെ ഫേസ്ബുക്ക് ൈലവ്.. ഓട്ടോറിക്ഷയിൽ കുടുംബസമേതം വെറുതേയിരുന്ന തനിക്ക് ചാലക്കുടി പൊലീസ് 300 രൂപ പിഴയീടാക്കിയെന്നും അങ്ങിനെ ചെയ്യാൻ നിയമമില്ലെന്നുമാണ് പൊലീസിന്റെ മുന്നിൽ വച്ച് ശ്രീകുമാർ പറയുന്നത്..വീഡിയോ വൈറലായി ലൈക്കും ഷെയറും വാങ്ങിക്കൂട്ടിയെങ്കിലും ശ്രീകുമാർ കുടുങ്ങി. ഇന്നലെ ശ്രീകുമാറിനെ അതേ ഓട്ടോസ്റ്റാന്റിലെത്തി ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാർ പറഞ്ഞതെല്ലാം കള്ളമാണെന്നാണ് പൊലീസിന്റെ വാദം. ശ്രീകുമാറും മറ്റൊരു ഓട്ടോ ഡ്രൈവറും കൂടി ഓട്ടോയുടെ മുൻസീറ്റിലിരുന്ന് അമിതവേഗത്തിലെത്തിൽ വാഹനം ഓടിച്ചതിനാണ് 300 രൂപ പിഴയീടാക്കിയത്. ഓട്ടോയുടെ യഥാർത്ഥ ഡ്രൈവർ ആ സമയം തന്നെ പിഴയീടാക്കി. പിന്നീടാണ് ശ്രീകുമാർ പൊലീസിനോട് തട്ടിക്കയറിയത്. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ അപകീർത്തിപ്പെടുത്തിയെന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. എന്നാൽ ബി.ജെ.പി പ്രവർത്തകനായ ശ്രീകുമാറിനെ മനപ്പൂർവം കുടുക്കിയതാണെന്ന ആരോപണവും ഉയരുന്നുണ്ട്.