തമിഴ്നാട്ടിൽ നിന്ന് കേരളലത്തിലേയ്ക്കുള്ള ലഹരിക്കടത്ത് തടയാൻ ഇടുക്കിയിൽ എക്സൈസ് നടപടികൾ ശക്തമാക്കുന്നു. കുമളി റോസാപ്പൂക്കണ്ടത്തും, അമരാവതിയിലും സ്ഥിരം ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനാണ് തീരുമാനം. തമിഴ്നാട് പൊലീസിന്റെയും എക്സൈസിന്റയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
കുമളി ചെക്പോസ്റ്റ് വഴിയാണ് കേരളത്തിലേക്ക് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളിൽ ഏറിയ പങ്കും എത്തുന്നത്. കുമളിയിൽ പരിശോധന കർശനമാക്കിയതോടെ ലഹരിക്കടത്തിന് മാഫിയ സമാന്തര പാതകൾ കണ്ടെത്തി.
ഈ സാഹചര്യത്തിലാണ് പ്രധാന ചെക്ക്പോസ്റ്റുകൾക്കു പുറമെ സമാന്തര പാതകളായ അമരാവതിയിലും, റോസാപ്പൂക്കണ്ടത്തും പുതിയ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുന്നത്.സമാന്തര പാതകൾ വഴിയുള്ള കള്ളക്കടത്തുകൾ തടയുകയാണ് ലക്ഷ്യം. കേരളത്തിലെയും, തമിഴ്നാട് തേനി ജില്ലയില്ലെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
ഇതിനു പുറമെ ഇരു സംസ്ഥാനത്തെ സേനകൾ ആഴ്ച തോറും അതിർത്തി മേഖലകളിൽ പരിശോധന നടത്തും. സ്ഥിരം കുറ്റവാളികളുടെ പേരും, വിവരങ്ങളും പരസ്പരം കൈമാറാനും യോഗത്തിൽ ധാരണയായി. അടുത്ത മൂന്ന് മാസത്തിന് ശേഷം വീണ്ടും യോഗം ചേർന്ന് പുരോഗതി വിലയിരുത്തും. അസ്സി: എക്സൈസ് കമ്മീഷണർ ജേക്കബ് ജോൺ, തേനി ജില്ല അഡീ. എസ്.പി കെ. പിതമാവതി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം കൂടിയത്. പോലീസ്, ഫോറസ്റ്റ്, കൊമേഴ്സ്യൽ ടാക്സ്, എൻ.ഐ.ബി എക്സൈസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.