200 കോടിയുടെ തട്ടിപ്പ് കണ്ടെത്താന്‍ ശ്രീവല്‍സം ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളില്‍ ആദായനികുതി റെയ്ഡ്. നാഗാലാന്‍ഡിലെ മുന്‍ അഡീ. എസ്.പി. എംകെആർ പിള്ളയുടേതാണ് സ്ഥാപനം. മക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തു. നാഗാലാന്‍ഡിനുവേണ്ടിയുള്ള കേന്ദ്രഫണ്ട് തട്ടിയെടുത്താണ് ശ്രീവൽസം ഗ്രൂപ്പ് നിക്ഷേപച്ചതെന്ന സംശയത്തെത്തുടർന്നാണ് ആദായനികുതി വകുപ്പിൻറെ പരിശോധന.
നാഗാലാൻഡിലെ മുൻഅഡീഷണൽ എസ് പി എംകെആർ പിള്ളയുടെ ശ്രീവൽസം ഗ്രൂപ്പിന് മധ്യകേരളത്തിൽ നിരവധി സ്ഥാപനങ്ങളുണ്ട്. അഞ്ച് ജ്വല്ലറികൾ, വസ്ത്രവ്യാപാരസ്ഥാപനങ്ങൾ , ഹോട്ടലുകൾ , വാഹനഷോറൂമുകൾ, മണിമുത്ത് ഫിനാൻസ് എന്ന പേരിലുള്ള പണമിടപാട് സ്ഥാപനങ്ങൾ എന്നിവയിലായി കോടിക്കണക്കിന് രൂപയാണ് ശ്രീവൽസം ഗ്രൂപ്പ് നിക്ഷേപിച്ചിരിക്കുന്നത്. കോന്നി, ഹരിപ്പാട് , പന്തളം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് ഇരുനൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്.
ഇതേത്തുടർന്നായിരുന്നു റെയ്ഡ്. എംകെആർ പിള്ളയുടെ പന്തളത്ത വസതിയിലും സ്ഥാപനങ്ങളിലും കർണാടക , ഡൽഹി, നാഗാലാൻസ് എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു. എംകെആർ പിള്ളയുടെ ഭാര്യ വത്സലരാജ് മക്കളായ അരുൺ രാജ് പിള്ള, വരുൺ രാജ് പിള്ള, പൂജാ രാജ്, എന്നിവർക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തു. നാഗാലാൻഡ് പൊലീസിൽ കോൺസ്റ്റബിളായി ജോലിക്ക് ചേർന്ന എംകെആർ പിള്ള അഡീഷണൽ എസ്പിയായാണ് വിരമിച്ചത്. ഇതിന് ശേഷം ഡിജിപി ഓഫീസിൽ വെഹിക്കിൾ സൂപ്പർവൈസറായാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. നാഗാലാൻഡിനുള്ള കേന്ദ്രഫണ്ടിൽ തട്ടിയെടുത്താണ് ശ്രീവൽസം ഗ്രൂപ്പിൽ നിക്ഷേപിച്ചതെന്ന് സംശയമുണ്ട്. കേസിലെ ഉന്നതരുടെ പങ്കും അന്വേഷണ വിഷയമാകും.