തിരുവനന്തപുരം സ്റ്റാച്യൂ ജംക്ഷനിലെ ബിജെപി ഒാഫീസിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. സമീപ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ അക്രമികളെ കുറിച്ച് സൂചന ലഭിക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.
കുന്നുകുഴിയിലെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഒാഫീസിനുനേരെയും മാസങ്ങൾക്ക് മുമ്പ് സമാനമായ ആക്രമണമാണ് നടന്നത്.അതുകൊണ്ടു തന്നെ ഒരേ സംഘം തന്നെയാണ് രണ്ട് സംഭവങ്ങൾക്ക് പിന്നിലും എന്ന നിഗമനത്തിലാണ് പൊലീസ്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ബിജെപി ഒാഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതെന്ന് അയൽവാസികൾ പൊലീസിന് മൊഴി നൽകിയിരുന്നു.
സ്ഥലത്ത് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സിഗരറ്റ് ലാംബുകളും ബീയർ കുപ്പിയുടെ ചീളുകളും കണ്ടെടുത്തു. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ നിർണ്ണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയും പുരോഗമിക്കുകയാണ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.