പാക്കിസ്ഥാന്‍ പൗരന്‍ പതിനൊന്നുകാരനെ വീടിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കി കൊന്നത് സ്ത്രീവേഷം ധരിച്ച്. താടിയും മീശയുമുള്ള ഇയാള്‍ മുഖം മൂടുന്ന പര്‍ദ ധരിച്ച് സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് കുട്ടിയെ ടെറസിലേക്കു കൊണ്ടുപോയത്. അബുദാബി പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള പാക്കിസ്ഥാന്‍ തൊഴിലാളിയാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.
മാതാപിതാക്കളുടെ അനുവാദം കൂടാതെ കുട്ടി അപരിചിതനായ പുരുഷന്റെ കൂടെ പോകില്ലെന്ന് അറിയാവുന്നതു കൊണ്ട് പര്‍ദ ധരിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നു പ്രതി പൊലീസിനോടു പറഞ്ഞു. ലൈംഗികമായി പീഡിപ്പിച്ച ശേഷം കയര്‍ കഴുത്തില്‍ മുറുക്കിയാണു കുട്ടിയെ കൊന്നത്. കുറ്റകൃത്യം നടന്ന് 48 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
റമസാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിന്റെ മൃതദേഹമാണു പിറ്റേന്ന് സ്വന്തം വീടിന്റെ ടെറസില്‍ കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ പാക് പൗരനെ അറസ്റ്റ് ചെയ്തത്. പാക്ക് പൗരനായ പിതാവ് ഡോ. മജീദിനൊപ്പമാണ് അസാന്‍ അബുദാബിയില്‍ കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ റഷ്യക്കാരിയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പള്ളിയില്‍ പോയ അസാന്‍ അവിടെനിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ അസാന്‍ വീട്ടിലെത്തിയില്ല. എല്ലായിടത്തും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ പത്തു മണിയോടെ എ.സിയുടെ തകരാറ് പരിശോധിക്കാന്‍ വീടിന്റെ ടെറസില്‍ കയറിയ തൊഴിലാളികളാണ് അസാന്റെ അര്‍ധനഗ്നമായ മൃതദേഹം കണ്ടെത്തിയത്. അസാന്റെ ഖുറാനും സമീപത്തുണ്ടായിരുന്നു.
പാക്കിസ്ഥാന്‍ സ്വദേശിയായ ഡോ. മജീദിന് റഷ്യന്‍ പൗരയായ ആദ്യഭാര്യയില്‍ ജനിച്ച കുട്ടിയാണ് അസാന്‍. റഷ്യയില്‍ മെഡിസിനു പഠിക്കുമ്പോഴാണ് മജീദ് ഇവരെ പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാല്‍ ബന്ധം അധികനാള്‍ നീണ്ടില്ല. റഷ്യന്‍ പൗരനായ അസാന്‍ അമ്മയ്‌ക്കൊപ്പം റഷ്യയിലായിരുന്നു. തുടര്‍ന്നു പരസ്പര ധാരണയുടെ പേരില്‍ രണ്ടരവര്‍ഷം മുമ്പാണ് പിതാവിനൊപ്പം അബുദാബിയിലെത്തിയത്. അമ്മ അസാനെ കാണാന്‍ മിക്കവാറും അബുദാബിയിലെത്തിയിരുന്നു. അസാനെ കാണാതായ ദിവസവും അവര്‍ അവിടെയുണ്ടായിരുന്നു. രണ്ടാം ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ഡോ. മജീദ് ഇപ്പോള്‍ കഴിയുന്നത്. അസാന്‍ കൂടി എത്തിയതോടെ എല്ലാവരും സന്തോഷത്തിലായിരുന്നുവെന്ന് മജീദ് പറഞ്ഞു.
Advertisement