തൃശൂർ കുന്നംകുളത്ത് വ്യാപാരികളിൽ നിന്ന് ബി.ജെ.പി വൻപണപ്പിരിവ് നടത്തുന്നതായി പരാതി. ഓരോ സ്ഥാപനങ്ങളും നൽകേണ്ട തുക ബി.ജെ.പി തന്നെ മുൻകൂട്ടി നിശ്ചയിച്ച് അഞ്ച് ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നതായാണ് ആക്ഷേപം. എന്നാൽ നിർബന്ധിത പിരിവ് നടത്തിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
കുന്നംകുളം നഗരത്തിലെ ഒരു ഹോട്ടലിൽ ബി.ജെ.പി നൽകിയ നോട്ടീസിൽ. പാർട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യം. മറ്റൊരു വ്യാപാരിയോട് ആവശ്യപ്പെട്ടിരിക്കുന്നത് പതിനായിരം രൂപ. ഇത്തരത്തിൽ കുന്നംകുളത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലേക്കും അവർ നൽകേണ്ട പണം മുൻകൂട്ടി നിശ്ചയിച്ച് ഔദ്യോഗിക ലെറ്റർ പാഡിൽ നോട്ടീസ് വിതരണം ചെയ്തിരിക്കുകയാണ്. സംസ്ഥാനതല ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് അയ്യായിരം മുതൽ അഞ്ച് ലക്ഷം വരെ പിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കത്തിനും പ്രധാനമന്ത്രിയുടെ പദ്ധതികൾ നടപ്പാക്കാനുമാണ് പണമെന്നാണ് നോട്ടീസിൽ പറയുന്നത്. പണം നൽകാത്ത വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നൂവെന്ന് ആരോപിച്ച് സി.പി.എം അനുകൂല വ്യാപാരസംഘടന രംഗത്തെത്തി.
എന്നാൽ നിർബന്ധിത പിരിവല്ലെന്നും പണം നൽകണമെന്ന അഭ്യർത്ഥന മാത്രമാണെന്നുമാണ് ബി.ജെ.പി വിശദീകരണം. നോട്ടീസിൽ ആവശ്യപ്പെട്ട പണം ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്നും പറയുന്നു. പണപ്പിരിവിനെതിരെ പരാതിക്കൊരുങ്ങുകയാണ് സി.പി.എം അനുകൂല വ്യാപാരികൾ.