മുട്ടം എൻജിനീയറിങ് കോളജിന് സമീപത്തുനിന്നും നാലംഗ സംഘത്തെ 1050 ഗ്രാം കഞ്ചാവുമായി അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റുചെയ്തു.
മേലുകാവ് എരുമാപ്ര പാറശേരിൽ സാജൻ സാമുവൽ (38), തിരുവനന്തപുരം നെയ്യാറ്റിൻകര കൈതവിള കോളനി സഫർ നിവാസിൽ സഫർ (21), തൊടുപുഴ മണക്കാട് പാറക്കടവ് നടുത്തൊട്ടിയിൽ സഞ്ജയ് സജീവ് (21), കോലാനി പനയച്ചാലിൽ വിമൽ രാധാകൃഷ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കും, വാക്കത്തി, രണ്ട് കത്തി, രണ്ട് മൊബൈൽ ഫോൺ എന്നിവയും 3500 രൂപയും പിടിച്ചെടുത്തു. റോഡരികിൽ സംശയാസ്പദമായി നിന്ന സംഘത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ സംഘാംഗങ്ങൾ വാക്കത്തിയും കത്തിയുമായി നേരിട്ടു.
കത്തി വീശി പരിഭ്രാന്തി സൃഷ്ടിച്ചു രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. സാഹസികമായി ഇവരെ കീഴ്പെടുത്തി നടത്തിയ പരിശോധനയിലാണു ബൈക്കിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്നു കഞ്ചാവ് കണ്ടെടുത്തത്. സാമുവൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു റെയിഡിന് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ എം.എസ്. ജിനീഷ് പറഞ്ഞു.
പ്രവന്റീവ് ഓഫിസർ കെ.വി. സുകു, സിവിൽ എക്സൈസ് ഓഫിസർമാരായ സി. അരുൺ, അനീഷ്, സിറാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതികളെ തൊടുപുഴ കോടതി റിമാൻഡു ചെയ്തു.