വർക്കബീച്ചിലെ ടൂറിസ്റ്റ് ഹട്ടിൽ യുവതിയെ പ്രലോഭിപ്പിച്ചു കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസിൽ ഒന്നാംപ്രതിയെ പൊലീസ് പിടികൂടി. ചെമ്മരുതി സ്വദേശി കല്ലമ്പലം വിശ്വൻ എന്ന റെജിയാണ് പിടിയിലായത്. കേസിലെ രണ്ടും നാലും പ്രതികൾ നേരത്തെ പിടിയിലായിരുന്നു.
കഴിഞ്ഞമാസം പന്ത്രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അയിരൂർ വണ്ടിപ്പുര സ്വദേശിനിയായ യുവതിയെ തന്ത്രപരമായി വർക്കല ബീച്ചിലെ ഹട്ടിലെത്തിച്ച് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈൽഫോണിലും പകർത്തി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിക്കുകയും നാലാംപ്രതി പാലച്ചിറ സ്വദേശി ബിനോയിയേയും രണ്ടാംപ്രതി ഷിജുവിനേയും പിടികൂടുകയും ചെയ്തു. ഒന്നാം പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെ, തിങ്കളാഴ്ച തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികുടുങ്ങിയത്.
വർക്കല പൊലീസ് ഇൻസ്പെക്ടർ പി.വി.രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. റെജി കല്ലമ്പലം, വർക്കല സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. വർക്കല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.