പാലക്കാട് അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ് പണം കൊളളയടിക്കുന്ന സംഘം അറസ്റ്റിൽ. ഫ്രണ്ട്്സ് ഒാഫ് പൊലീസ് എന്ന പേരിൽ ഗോപാലപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിലെ ആറു പേരാണ് അറസ്റ്റിലായത്. ഇവർക്ക് തമിഴ്നാട് പൊലീസിന്റെ സഹായം ലഭിച്ചിരുന്നതായും സൂചനയുണ്ട്.
പാലക്കാട് അതിർത്തിയിൽ ഗോപാലപുരം , വണ്ണാമട, മൂകിൽമട പ്രദേശങ്ങളിലുളള യുവാക്കളുടെ സംഘമാണ് പണം ഉണ്ടാക്കുന്നതിനായി കൊളളസംഘമായി പ്രവർത്തിച്ചത്. എട്ടംഗ സംഘത്തിലെ ആറു പേരെ കൊഴിഞ്ഞാമ്പാറ പൊലീസ് അതിവിദഗ്ധമായി പിടികൂടി. അയ്യസ്വാമി , വിഗ്്്നേഷ് , പ്രതീഷ് , രജീഷ് , നാഗമാണിക്യം, കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ രണ്ടുപേർ ഒളിവിലാണെന്ന് കൊഴിഞ്ഞാമ്പാറ എസ്്െഎ എസ്. സജികുമാർ അറിയിച്ചു. തമിഴ്നാട് റജിസ്ട്രേഷനിലുളള ബൈക്കിൽ പൊലീസ് എന്നെഴുതിയാണ് വാഹനങ്ങൾ തടഞ്ഞിരുന്നത്. ഫ്രണ്ട്സ് ഒാഫ് പൊലീസ് എന്ന പേരിൽ അറിയപ്പെട്ട സംഘത്തിന് തമിഴ്നാട് പൊലീസിന്റെ സഹായം ലഭിച്ചിരുന്നതായാണ് സൂചന. പിരിഞ്ഞുകിട്ടുന്ന പണം തമിഴ്നാട് അതിർത്തിയിലുളള പൊലീസുകാർക്കും വീതം വച്ചിരുന്നു.
കഴിഞ്ഞ മെയ് ഒൻപതിന് കൊടൈക്കനാലിൽ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങിയ പട്ടാമ്പിക്കാരായ യുവാക്കളുടെ പണം തട്ടിയെടുത്ത പരാതിയാണ് പ്രതികളെ പിടികൂടാൻ വഴിയൊരുക്കിയത്. കോഴി, കന്നുകാലി കടത്തുവാഹനങ്ങളും മറ്റ് സ്വകാര്യ യാത്രാവാഹനങ്ങളും സംഘം ആക്രമിച്ച് പണവും മൊബൈൽഫോണും മറ്റ് വിലപിടിപ്പുളള വസ്തുക്കളും തട്ടിയെടുത്തിരുന്നതയി പ്രതികൾ സമ്മതിച്ചു. കേസിൽ ഒളിവിലുളള രണ്ടുപേർക്കായി അന്വേഷണം തുടങ്ങി.