മലപ്പുറം കരുവാരകുണ്ടിൽ കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ എട്ടു പേർ വനം ഉദ്യോഗസ്ഥരുടെ പിടിയിലായി. പന്നിയിറച്ചി സഹിതമാണ് പ്രതികൾ വലയിലായത്.
കൽക്കുണ്ട് വെളളച്ചാട്ടത്തിന് സമീപം കാലിന് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയേയാണ് എട്ടംഗസംഘം വെട്ടി വീഴ്ത്തിയത്. കഷണങ്ങളാക്കി വീട്ടിലെത്തിച്ച് ചിലർ ഇറച്ചി വേവിച്ചു തുടങ്ങിയിരുന്നു. ബാക്കി മാംസം വീതം വക്കുന്നതിനിടയിലാണ് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംഘത്തെ കയ്യോടി പിടികൂടിയത്.
കൽക്കുണ്ട് സ്വദേശികളായ കാശിരാജ്, എം.എസ്.ബിനു, കെ.കെ. ശശി, അനീഷ് മോൻ, ജോൺസൺ, ആന്റണി ജോസഫ്, ആന്റണി തോമസ്, ടിറ്റോ.എം. തോമസ് എന്നിവരാണ് അറസ്റ്റിലായത്. വീടുകളിൽ പാകം ചെയ്ത പന്നിമാംസവും കണ്ടെടുത്തു. പ്രതികളെത്തിയ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡപ്യൂട്ടി റേഞ്ച് ഒാഫീസർ പി.സി. ശൂലപാണിയുടെ നേതൃത്വത്തിലുളള വനംഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. എട്ടു പ്രതികളേയും മഞ്ചേരി കോടതി റിമാൻഡ് ചെയ്തു.