കാസർകോട് മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊന്ന കേസിൽ പുറത്ത് നിന്നുള്ള ഗൂഡാലോചനയില്ലെന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്. കേസിൽ അറസ്റ്റിലായ മൂന്നു പേർ, വർഗീയ കലാപമുണ്ടാക്കാൻ കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന്റെ അനുമതി േതടി
മാർച്ച് ഇരുപത്തിയൊന്ന് പുലർച്ചയാണ് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ താമസ്ഥലത്ത് വച്ച് കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിൻ,കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികൾ. ഇവരെ കൂടാതെ മറ്റാർക്കും കൊലപാതകവുമായി ബന്ധമില്ലെന്നാണ് േകസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ. വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ അനുമതി തേടിയിരിക്കുകയാണ് അന്വേഷണ സംഘം. അതേ സമയം കേസിൽ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
കൊലപാതകം നേരിട്ട് കണ്ട പള്ളിയിലെ ഉസ്താദാണ് പ്രധാന സാക്ഷി. ആയുധങ്ങളും സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും അധികമായിട്ട് ഒന്നും കുറ്റപത്രത്തിലില്ല. പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരാണെന്നും വർഗീയ കലാപമാണ് കൊലയിലൂടെ ലക്ഷ്യമിട്ടതെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച കുറ്റപത്രത്തില്‍ എടുത്ത് പറയുന്നുണ്ട്.