ഇടുക്കി വണ്ടിപ്പെരിയാറിൽ അന്തർസംസ്ഥാന കള്ളനോട്ട് മാഫിയ സംഘം പൊലീസിന്റെ പിടിയിലായി. വിമുക്തഭടൻ ഉൾപ്പെടെ അഞ്ചുപേർ 38ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് പിടിയാലയത്. പത്തുവർഷത്തിലേറെയായി ഇടുക്കിയിലും കർണാടകയിലും പ്രവർത്തിക്കുന്ന കള്ളനോട്ട് അച്ചടികേന്ദ്രങ്ങൾ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
വണ്ടിപ്പെരിയാറിൽ കഴിഞ്ഞ മാസം നാലരലക്ഷം രൂപയുടെ കള്ളനോട്ടുമായി നെടുങ്കണ്ടം സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ഇടുക്കി ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളനോട്ട് മാഫിയയുടെ തലവനുൾപ്പെടെ പിടിയിലായത്. തമിഴ്നാട് മധുര സ്വദേശി അൻപ് സെൽവം, ഇടുക്കി നെടുങ്കണ്ടം സ്വദേശി സുനിൽകുമാർ, പുറ്റടി സ്വദേശി രവീന്ദ്രൻ നായർ, ചാവക്കാട് സ്വദേശി ഷിഹബുദീൻ, വിമുക്ത ഭടൻ കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാർ എന്നിവരാണ് പിടിയിലായവർ.
കഴിഞ്ഞ പത്ത് വർഷമായി സുനിൽകുമാറിന്റെ നേതൃത്വത്തിൽ കള്ളനോട്ട് അച്ചടിയും വിതരണവും നടത്തുന്നുണ്ട്. നേരത്തെ പിടിയിലായവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൻപ് ശെൽവത്തെ അമ്പതിനായിരം രൂപയുടെ കള്ളനോട്ടുമായി തേനിയിൽ നിന്ന് പൊലീസ് പിടികൂടി. ഇതിന് ശേഷമാണ് മറ്റ് നാലുപേരെ ബോഡിമെട്ട് ചെക്പോസറ്റിൽ വെച്ച് പിടികൂടുന്നത്. 38 ലക്ഷം രൂപ മൂലമ്യമുള്ള 500 രൂപ നോട്ടുകൾ പിടിച്ചെടുത്ത.
നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ആദ്യവർഷങ്ങളിൽ കള്ളനോട്ട് നിർമാണം. തുടർച്ചയായി സംഘാംഗങ്ങൾ പൊലീസിന്റെ പിടിയിലായതോടെ അച്ചടി കർണാടകയിലേക്ക് മാറ്റി. നോട്ടുകൾ വിതരണം ചെയ്യുന്നതിനായി വിവിധ സംസ്്ഥാനങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇവർ നൽകുന്ന ഓർഡർ അനുസരിച്ചാണ് നോട്ടുകളുടെ നിർമാണം. നോട്ടടിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തി അച്ചടി സാമഗ്രികൾ ഉൾപ്പെടെ പിടിച്ചെടുക്കുകയാണ് അടുത്ത ലക്ഷ്യം. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.