കാമുകനെ കുടുക്കാൻ യുവതിയുടെ വ്യാജ ഭീകരാക്രമണ ഭീഷണി. ബോംബ് സ്ക്വാഡും വിവിധ പൊലീസ് വിഭാഗങ്ങളും ഇതിന്റെ പേരിൽ മുൾമുനയിൽ നിന്നത് ഒന്നരദിവസം. വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ദാദർ റെയിൽവേ സ്റ്റേഷനടുത്തുള്ള ബിഎംസി പാലത്തിൽ ഡ്യൂട്ടിയിലായിരുന്ന റെയിൽവേ സുരക്ഷാസേനയെ (ആർപിഎഫ്) സമീപിച്ച യുവതി തനിക്കൊരു പഴ്സ് വഴിയിൽ നിന്നു കിട്ടിയെന്നു പറഞ്ഞു കൈമാറുന്നതോടെയാണു തുടക്കം.
നീലനിറത്തിലുള്ള പഴ്സ് കൈപ്പറ്റിയ പൊലീസ്, സ്റ്റേഷൻ മാനേജരുടെ ഓഫിസിലേക്കു വരാൻ ആവശ്യപ്പെട്ടിട്ടും തിരക്കുണ്ടെന്നു പറഞ്ഞു യുവതി സ്ഥലംവിട്ടു. പഴ്സ് തുറന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എം. ബച്ചാവ് ഞെട്ടി. നൂറു രൂപയുടെ നോട്ടിനൊപ്പമുള്ള കുറിപ്പിൽ മുംബൈയിലും പുണെയിലും ബോംബ് വയ്ക്കാനുള്ള പദ്ധതിയായിരുന്നു. ‘മുംബൈയിലും പുണെയിലും വൻ സ്ഫോടനങ്ങൾ നടത്താൻ ഭായി പാകിസ്ഥാനിൽ നിന്നു സംഘത്തെ അയച്ചിട്ടുണ്ട്.
പുണെയിലെ മുസാഫർ ഷാഹ മുംബൈയിലെത്തി പദ്ധതികൾ എങ്ങനെയാണു നടപ്പാക്കേണ്ടതെന്നു വിശദീകരിക്കും. എല്ലാം ഷാഹ പറയുന്നതു പോലെ ചെയ്യുക’–സന്ദേശത്തൊടൊപ്പം മൂന്നു ഫോൺ നമ്പരുകളുമുണ്ട്. ‘ഈ നമ്പരുകളിൽ ഷാഹയുമായി ബന്ധപ്പെട്ട ശേഷം അടുത്ത നടപടി ആലോചിക്കുക’. ജാഗ്രതയോടെ രംഗത്തിറങ്ങിയ ആർപിഎഫിനൊപ്പം ജിആർപിയും (ഗവ. റെയിൽവേ പൊലീസ്) എടിഎസും ( ആന്റി ടെററിസം സ്ക്വാഡ്) അടിയന്തര അന്വേഷണം തുടങ്ങി.
കത്തിലെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ, പുണെയിലെ മുസാഫർ ഷാഹ എന്നയാളെ എടിഎസ് പിടികൂടി. സംഘമായെത്തിയ പൊലീസ് ഷാഹയെ ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്ടു പോയി. സംഭവമെന്തറിയാതെ വിഷമിച്ച ഷാഹയോടു വിവരങ്ങൾ വിശദീകരിച്ച കൂട്ടത്തിൽ ദാദറിൽ യുവതി പഴ്സ് കൈമാറിയ കാര്യം പറഞ്ഞു. ഇതിനിടെ, യുവതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു.
പഴ്സ് കൈമാറിയ സ്ഥലത്തിനടുത്തുള്ള സിസിടിവി കളിൽ അവരുടെ ദൃശ്യം കണ്ടതോടെ കസ്റ്റഡിയിലായ ഷാഹയ്ക്കു കാര്യം വ്യക്തമായി. അവരുമായി ഷാഹ നാലുകൊല്ലമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാൻ യുവതി ആവശ്യപ്പെട്ടപ്പോൾ തൊഴിൽരഹിതനായ താൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നു വെളിപ്പെടുത്തേണ്ടിവന്നു. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു ചതിച്ചെന്നു പറഞ്ഞ് യുവതി കലഹിച്ചു.
എന്നിട്ടും വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചിപ്പോൾ അവരെ ഒഴിവാക്കാൻ തുടങ്ങി. പിതാവ് മരിച്ചതിനെ തുടർന്ന് മുംബൈയിലെത്തിയ യുവതി ദാദറിൽ ഒറ്റയ്ക്കു താമസിക്കുകയാണെന്നു പൊലീസ് കണ്ടെത്തി. മാതാവ് രത്നഗിരിയിലാണ്. തന്നെ ചതിച്ച ഷാഹയെ ഒരു പാഠം പഠിപ്പിക്കാനാണു ബോംബ് ഭീഷണി കഥയുണ്ടാക്കിയതെന്നു യുവതി സമ്മതിച്ചു. എങ്കിലും, ഇരുവരെയും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഷാഹയെ പുണെയിലും യുവതിയെ മുംബൈ പൊലീസും ചോദ്യം ചെയ്തു വരികയാണ്.