മലപ്പുറം വണ്ടൂരില്‍ യുവതിയുടെ വീട്ടില്‍നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച കേസിൽ സഹോദരനെയും സുഹൃത്തും അറസ്റ്റില്‍. എടവണ്ണ ശാന്തിനഗര്‍ സ്വദേശി റാഷിദ്, സുഹൃത്തായ കളരിക്കല്‍ രോഹിത്ത് എന്നിവരാണ് വണ്ടൂര്‍ പോലീസിന്റെ പിടിയിലായത്. റാഷിദ് മുമ്പും മോഷണ കേസില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് എറിയാട് സ്വദേശിനി ഷെമീറയുടെ വീട്ടില്‍ മോഷണം നടന്നത്. യുവതിയും ഉമ്മയും മക്കളുമാണ് വീട്ടില്‍ താമസം. ഷെമീറ ജോലിക്ക് പോയസമയത്തായിരുന്നു സംഭവം. അതിനിടെ ഉമ്മ മറ്റൊരു ആവശ്യത്തിനായി വീട്ടില്‍ നിന്ന് പോയി. വീട്ടിൽ ആളില്ലാതിരുന്ന ഈ സമയം നോക്കി റാഷിദും സുഹൃത്ത് രോഹിത്തും ചേര്‍ന്ന് കവര്‍ച്ച നടത്തുകയായിരുന്നു. കയ്യില്‍ കരുതിയ സ്‌കൂര്‍ ഡ്രൈവര്‍ ഉപയോഗിച്ച് വീടിന്റെ വാതിലും, സ്വര്‍ണ്ണവും പണവും വച്ചിരുന്ന അലമാരയും കുത്തി തുറന്നാണ് മോഷണം നടത്തിയത്. രണ്ടര പവന്‍ സ്വര്‍ണ്ണവും 14,000ത്തോളം രൂപയുമാണ് മോഷ്ടിച്ചത്. തുടര്‍ന്ന് വീട്ടിനുള്ളിലെ സാധങ്ങളെല്ലാം വാരി വലിച്ചിട്ട് മുളക് പൊടി വിതറുകയും ചെയ്തു.
ബന്ധു വീട്ടിൽ നിന്നും ഉമ്മ തിരിച്ചു വന്നപ്പോഴാണ് വീട്ടില്‍ നടന്ന മോഷണം അറിഞ്ഞത്. ഉടനെ റാഷിദിനെ വിവരമറിയിച്ചപ്പോള്‍ ഇയാള്‍ തന്നെയാണ് പോലീസിനെ വിളിച്ചത്. കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലായിരുന്നതിനാല്‍ ആര്‍ക്കും തന്നെ സംശയത്തിനിട വന്നില്ല. എന്നാല്‍ സ്വര്‍ണ്ണവും പണവുമെല്ലാം വീട്ടില്‍ തന്നെയാണൊ വക്കാറുള്ളത് എന്ന് മുമ്പ് റാഷിദ് അന്വേഷിച്ചതായി ഷെമീറ പോലീസിന് മൊഴി നല്‍കിയതാണ് വഴിത്തിരിവായത്. പൊലീസ് റാഷിദിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതോടെ മോഷണവിവരം പുറത്തുവന്നു.
മോഷണം നടത്താന്‍ ഇവര്‍ രണ്ടുപേരും മുന്‍ കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നതായ് ഇവര്‍ പോലീസിന് മൊഴി നല്‍കി. പുറത്തുനിന്നുള്ള മറ്റാരോ ആണ് മോഷണം നടത്തിയത് എന്നു വരുത്തി തീര്‍ക്കാനാണ് പോലീസിനെ വിളിക്കാനും മറ്റും റാഷിദ് മുന്നിട്ടിറങ്ങിയത്. മോഷണ ശേഷം സുഹൃത്തിന് 250 രൂപ നല്‍കുകയും ബാക്കിയുള്ളത് പിന്നീട് പങ്കിട്ടെടുക്കാമെന്ന ധാരണയില്‍ ഇരുവരും പിരിഞ്ഞു. വണ്ടൂര്‍ പുല്ലുപറമ്പിലെ വാടകവീട്ടിൽ സ്റ്റീരിയോ ബോക്‌സിന്റെ ഉള്ളില്‍ ഒളിപ്പിച്ച് വച്ച സ്വർണവും പണവും പോലീസ് കണ്ടെത്തി. റാഷിദ് മുമ്പും മോഷണ കേസില്‍ പോലീസിന്റെ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.