ടെലിവിഷൻ കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആറൻമുളയിൽ എട്ടംഗ സംഘം ഹോട്ടലുടമയെയും ജീവനക്കാരെയും മർദിച്ചതായി പരാതി. ആഹാരം കഴിച്ചു കൊണ്ടിരുന്നവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷമായിരുന്നു മർദനം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സഹിതം പൊലീസിനു നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ എട്ടംഗ സംഘം ഹോട്ടലിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. ആഹാരം കഴിച്ചു കൊണ്ടിരുന്നവരോട് വേഗത്തിൽ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. എതിർക്കാൻ ശ്രമിച്ച ഹോട്ടലുടമയെയും ജീവനക്കാരെയും അക്രമികൾ ക്രൂരമായി മർദിച്ചു. ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞു. സംഭവത്തലേന്ന് സംഘത്തില്‍ ഉണ്ടായിരുന്നവരിൽ ചിലർ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ടെലിവിഷൻ കാണുന്നതിനെച്ചൊല്ലി തർക്കമുണ്ടായി.
ഇതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഹോട്ടലുടമ പൊലീസിന് കൈമാറിയ ദൃശ്യങ്ങളിൽ അക്രമികളെ തിരിച്ചറിയാം. പ്രദേശത്തെ മണ്ണ് കടത്തുമായി ബന്ധപ്പെട്ട ചിലർ സംഘത്തിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. കടയുടമയുടെ മൊഴിയെടുത്തതല്ലാതെ തുടർ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.