മഹാരാഷ്ട്രയും കർണാടകയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അബോർഷന്‍ മാഫിയകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ഗർഭസ്ഥശിശു പെൺകുട്ടിയെന്നുപറഞ്ഞ് ആൺകുട്ടികളേയും കൊന്നുതള്ളിയെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ 19 ഗർഭസ്ഥശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിന് ശേഷമുള്ള അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകൾ.
കഴിഞ്ഞ മാർച്ച് അഞ്ചിനാണ് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ 19 ഗർഭസ്ഥശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുക്കുചാലിൽ ഉപേക്ഷിച്ചനിലയിലായിരുന്നു ഈ മൃതദേഹങ്ങൾ. സമീപത്തെ ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം തുടർന്ന പൊലീസ്, പെൺഭ്രൂണഹത്യയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകളിലേക്ക് എത്തുകയും ചെയ്തിരുന്നു. കർണാടക അതിർത്തിപ്രദേശമായ സാംഗ്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് നിയമപരമല്ലാത്ത ഗർഭഛിദ്രത്തിന് പിന്നിലെന്നും, ഗർഭിണികളാകുന്ന പെൺകുട്ടികളെ മറ്റ് സംസ്ഥാനത്തുനിന്നും സാംഗ്ലിയിലെ കേന്ദ്രത്തിലെത്തിക്കാൻ ഇടനിലക്കാർ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തി.
തുടർന്ന് കർണാടക പൊലീസുമായി സഹകരിച്ചുള്ള അന്വേഷണം പുരോഗമിച്ചു. ഇതിനിടയിലാണ് ഗർഭസ്ഥശിശുക്കളുടെ ലിംഗനിർണയത്തിൽ ആൺകുട്ടിയെന്ന് തെളിഞ്ഞാൽപോലും, അത് പെൺകുട്ടിയാണെന്ന് മാതാപിതാക്കളെ തെറ്റിധരിപ്പിച്ച് ഭ്രൂണഹത്യ നടത്തിയിരുന്നതായുള്ള കണ്ടെത്തൽ. ഇത് കൂടുതൽ ഗൗരവകരമാണെന്നും അന്വേഷണം ഊർജിതമായി മുന്നോട്ടുപോകുന്നുവന്നും കേസന്വേഷിക്കുന്ന മഹാരാഷ്ട്ര- കർണാടക പൊലീസ് അറിയിക്കുന്നു. ഗർഭഛിദ്രത്തിനുള്ള സമപരിധി സംബന്ധിച്ച് നിലവിൽ നിയമമുണ്ടെങ്കിലും, മാഫിയക്ക് കീഴിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന സാംഗ്ലിയിലെ ആശുപത്രിയിൽ അവയൊന്നും പാലിക്കപ്പെട്ടിരുന്നില്ല.
മതിയായ വിദ്യാഭ്യാസമോ, ഗൈനക്കോളജിയിൽ പരിശീലനമോ ഇല്ലാതെയാണ് മാഫിയകളും, അവർക്കുകീഴിൽ ഡോക്ടർമാരും പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹോമിയോ ആശുപത്രിയിലെത്തി ഗർഭഛിദ്രം നടത്തുന്നവരിൽനിന്ന് വൻതുക ഈടാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കേസന്വേഷണം കേന്ദ്രഏജൻസികൾക്ക് വിടണമെന്നുള്ള ആവശ്യം വിവിധ തലങ്ങളിൽനിന്നും ഉയരുന്നുണ്ട്.