തൊടുപുഴ കരിങ്കുന്നത്ത് അടച്ചിട്ടിരുന്ന വീടു കുത്തിത്തുറന്ന് 15 പവനും വജ്രാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസമയത്ത് വീടിനു മുന്നിലെത്തിയ വെള്ള നിറത്തിലുള്ള ഒരു വാഹനത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാൽപതു പേരെ ചോദ്യം ചെയ്തു.
കരിങ്കുന്നം മരിയ കൺസ്ട്രക്ഷൻ വർക്ക് ഉടമ അരുൾ ദാസിന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയാണ് കവർച്ച നടന്നത്. അരുൾ ദാസും കുടുംബവും വേളാങ്കണ്ണിക്കു പോയ സന്ദർഭത്തിലായിരുന്നു മോഷണം. 15 പവന്റെ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപവരുന്ന നാലു വജ്ര ലോക്കറ്റുകളും രണ്ടു വജ്ര മോതിരവും 20000 രൂപയുമാണ് മോഷണം പോയത്. പുതുതായി വാങ്ങിയ മുണ്ടും ഷർട്ടും കൂടി കൈക്കലാക്കിയാണു കള്ളൻമാർ അരുൾ ദാസിന്റെ വീട്ടിൽ നിന്നു പുറത്തിറങ്ങിയത്. ഇതേ സമയം അരുൾദാസിന്റെ വീടിന് മുന്നിൽ വെള്ള നിറത്തിലുള്ള വാഹനം രണ്ട് തവണ എത്തിയിരുന്നു. സമീപത്തെ കടകൾക്കു മുന്നിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണു വാഹനത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്.
വാഹനത്തിന്റെ നമ്പർ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടില്ല. മൂന്ന് യുവാക്കളാണ് മോഷണത്തിന് പിന്നിലെന്നും വീട്ടിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാക്കി. കരാർ കമ്പനിയിലെ ജീവനക്കാർക്ക് പുറമെ സമീപവാസികളെയും കരിങ്കുന്നം പൊലീസ് ചോദ്യം ചെയ്തു. സമീപത്തെ മൂന്ന് വീടുകളിലും മോഷ്ടാക്കൾ എത്തിയിരുന്നുെവങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.