മാനസികാസ്വാസ്ഥ്യമുള്ള മകളെ മാനഭംഗപ്പെടുത്തിയ പിതാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. മുംബൈയിലെ ഓഷിവാരയിലാണ് സംഭവം. വൈദ്യപരിശോധനയിൽ പെൺകുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഓഷിവാരയിലാണ് മാനസിക അസ്വാസ്ഥ്യുള്ള, പന്ത്രണ്ടുവയസുകാരിയായ മകളെ പിതാവ് പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിൽ 34കാരനായ ദുന്ദജിഅമൃത എന്നയാളാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്ന വിവരങ്ങൾ ഇങ്ങനെ. ഓഷിവാരയിലെ സ്വന്തംവീട്ടിനുള്ളില്‍വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. പിതാവ് പലതവണ മാനഭംഗംചെയ്തതിനെ തുടർന്ന്, മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടി വീടുവിട്ടറങ്ങി. പെൺകുട്ടിയെ കാണാതായതോടെ, വീട്ടുകാരുടേയും ബന്ധുക്കളുടേയും സമ്മർദ്ദത്തെതുടർന്ന് പിതാവുതന്നെ പൊലീസിൽ പരാതിനൽകി. കേസിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഒരുദിവസത്തിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തി. എന്നാൽ, അവശനിലയിലായിരുന്ന പെൺകുട്ടി വീട്ടിൽപോകുന്നതിന് വിസമ്മതമറിയിച്ചു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയോട് വീടുവിട്ടുപോകാനുളള കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം പൊലീസിനോട് പറയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ കേസെടുത്തപൊലീസ് ഇയാളെ പിന്നീട് അറസ്റ്റുചെയ്തു. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് ഡിസിപി അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട്, ഈ മാസം ആറുവരെ പൊലീസ് കസ്റ്റഡിയിൽവിട്ടു.