കൊച്ചിയില്‍ കഴിഞ്ഞ ദിവസം മുസ്‍ലിം ഐക്യവേദിയുടെ ഹൈക്കോടതി മാര്‍ച്ചിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഭീഷണി മുഴക്കിയിട്ടു കൂടി ആരെയും അറസ്റ്റ് ചെയ്യാന്‍ തയാറായില്ലെന്ന വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി.
ഇക്കഴിഞ്ഞ തിങ്കളാഴ്ച മുസ്‍ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ഹൈക്കോടതി മാര്‍ച്ചാണ് ഈ വിധത്തിലുളള സംഘര്‍ഷത്തിലേക്ക് വളര്‍ന്നത്. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും സമരക്കാര്‍ പൊലീസ് ബാരിക്കേഡിനു തകര്‍ക്കുകയും ജലപീരങ്കിക്കു മുകളില്‍ കയറുകയും ചെയ്യുന്ന നിലയിലെത്തിയിരുന്നു. അക്രമാസക്തരമായ ആള്‍ക്കൂട്ടത്തിനെതിരെ ഗ്രനേഡ് പ്രയോഗിച്ചാണ് പൊലീസ് സംഘര്‍ഷം അവസാനിപ്പിച്ചത്. എന്നാല്‍ ഹൈക്കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തും വിധമുളള മുദ്രാവാക്യങ്ങള്‍ പോലും മുഴക്കി അക്രമം നടത്തിയിട്ടും ആരെയും അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിനെതിരെ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
ഇതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശി സഹീര്‍,കൂനമ്മാവ് സ്വദേശി ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. മതസ്പര്‍ധ വളര്‍ത്തും വിധം മുദ്രാവാക്യം മുഴക്കിയതിനും, ഹൈക്കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയതിനും,പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ഉളള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. കേസില്‍ പ്രതികളായ മറ്റ് പതിനാല് പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. നിർബന്ധിത മതപരിവർത്തനം എന്ന കാരണം ചൂണ്ടിക്കാട്ടി, വൈക്കം സ്വദേശിനിയായ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുസ്‍ലിം ഐക്യവേദിയുടെ മാര്‍ച്ച്.