വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന രണ്ടു പേർ പാലക്കാട് ചെർപ്പുളശ്ശേരിയിൽ പിടിയിലായി. പാതയോരങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കൊളളയടിക്കുന്ന പട്ടാമ്പിക്കാരായ യുവാക്കളാണ് അറസ്റ്റിലായത്.
പട്ടാമ്പി ഇരട്ടയിൽ വീട്ടിൽ സുബൈർ ആമയൂർ നടുവളപ്പിൽ വീട്ടിൽ ഫാസിൽ എന്നിവരാണ് അറസ്റ്റിലായത്. പോലീസിന്റെ രാത്രികാല വാഹനപരിശോധനക്കിടെയാണ് ഇരുവരെയും പിടികൂടിയത്. മോഷ്ടിച്ച ബൈക്കുമായി ചെർപ്പുളശ്ശേരി കാറൽമണ്ണ ഭാഗത്തു നിന്നാണ് പ്രതികളെത്തിയത്. ബൈക്കിന് കൈ കാണിച്ചിട്ടും നിർത്താതെ പോയ മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പെരിന്തൽമണ്ണ സ്വദേശിയുടെതാണ് ബൈക്ക്. വാടകയ്ക്കെടുത്ത ഓട്ടോയിൽ സഞ്ചരിച്ചാണ് പാതയോരത്ത് നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷ്ടിക്കുക. ആക്രികടയിൽ പതിനായിരത്തിനു മുകളിൽ മറിച്ചു വിറ്റ് പണമുണ്ടാക്കുകയാണ് രീതി.
പ്ലസ്ടു പഠനം കഴിഞ്ഞവരാണ് ഇരുവരും. ഇരുപത് വയസിൽ താഴെ പ്രായം. കിട്ടുന്ന പണം ആഡംബര ജീവിതത്തിന് ചെലവഴിക്കും. രണ്ടു വർഷമായി ബാറ്ററിമോഷണമുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. ഒറ്റപ്പാലം ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.