മലയിൻകീഴ്∙ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട പൂജാരിയെ മദ്യലഹരിയിലെത്തിയയാൾ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി മർദിച്ചു. വിവസ്ത്രനാക്കി ക്ഷേത്രത്തിനു മുന്നിലെ ചെളിയിൽ തള്ളിയിട്ടു. വിളക്കുകൾ, പൂജാദ്രവ്യങ്ങൾ, പാത്രങ്ങൾ എന്നിവ അടിച്ചു തകർത്തു. കയ്യിൽ വിളക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ നാട്ടുകാരുടെ സഹായത്തോടെ മലയിൻകീഴ് പൊലീസ് കീഴ്പ്പെടുത്തി.
ചിറ്റിയൂർക്കോട് ഹരിവിലാസത്തിൽ ഹരികുമാറിനെ(47)യാണു പൊലീസ് പിടികൂടിയത്. അന്തിയൂർക്കോണം നീറോട്ടുകോണം ശ്രീവിദ്യാഭവനിൽ സുരേന്ദ്രൻ(52) ആണ് ക്രൂരമായ ആക്രമണത്തിനിരയായത്. പരുക്കേറ്റ ഇയാൾ മലയിൻകീഴ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലുള്ള ചിറ്റിയൂർക്കോട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ ബുധനാഴ്ച രാത്രിയാണു സംഭവം.
ക്ഷേത്രത്തിൽ അസഭ്യം വിളിച്ചെത്തിയ പ്രതി, പൂജയിലേർപ്പെട്ടിരുന്ന സുരേന്ദ്രനെ ആദ്യം മർദിക്കുകയായിരുന്നു. തുടർന്നു വസ്ത്രങ്ങൾ വലിച്ചുകീറി ചെളിയിൽ തള്ളിയിട്ടു ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ സമീപവാസികൾ പ്രതിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നു പൊലീസെത്തി അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല.
ഒടുവിൽ ബലപ്രയോഗത്തിലൂടെ പിടികൂടി. മുൻ വൈരാഗ്യം ആക്രമണത്തിനു പിന്നിലുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി അമിതമദ്യപാനത്തിന് അടിമയാണെന്ന് എസ്ഐ സുരേഷ് കുമാർ പറഞ്ഞു. ക്ഷേത്രത്തിന്റെ രക്ഷാധികാരി കൂടിയായ സുരേന്ദ്രന്റെ അടുത്ത ബന്ധുവാണു ഹരികുമാർ.