നാഗ്പൂരിൽ മലയാളിയുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചകേസിൽ, ഭാര്യ അറസ്റ്റിൽ. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയെയാണ് നാഗ്പൂർ ബജാജ്നഗർ പൊലീസ് അറസ്റ്റ്ചെയ്തത്. ഭർത്താവിന്റെ മരണത്തിന്ശേഷം ഒളിവിൽപോയ സ്വാതി പൊലീസിൽ കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 29നാണ് കേസിനാസ്പദമായ സംഭവം. കായംകുളംസ്വദേശി നിതിൻനായരെ നാഗ്പൂരിലെ വീടിനുള്ളിൽ മരിച്ചനിലയിൽകണ്ടെത്തുകയായിരുന്നു. തലയിടിച്ച് വീണതാണ് മരണകാരണമെന്ന് ആദ്യം സ്വാതി പറഞ്ഞെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തായതോടെ സ്വാതിയും കുടുംബവും ഒളിവിൽപോയി.
ശേഷം ഇവരെതേടി മഹാരാഷ്ട്ര പൊലീസ് പാലക്കാട്ടെത്തിയെങ്കിലും സ്വാതിയെ പിടികൂടാൻ കഴിഞ്ഞില്ല. പിന്നീട്, അന്വേഷണം വ്യാപകമാക്കിയതോടെ, സ്വാതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യലിലും സ്വാതി കുറ്റംസമ്മതിക്കുകയോ, കൊലപാതകത്തിൽ പങ്കുള്ളതായോ പറഞ്ഞിട്ടില്ലെന്ന് നാഗ്പുർ പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് സ്വാതി പറയുന്നതെന്നും പൊലീസ് അറിയിക്കുന്നു. എന്തായാലും, അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ സ്വാതിയെ കോടതിയിൽ ഹാജരാക്കി. സ്വാതിയെ 5 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വീണ്ടും കസ്റ്റഡിയിൽവാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞവർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. പിതാവ് രമേശ്നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനുപിന്നാലെ പിതാവ് രമേശ്നായരും മരിച്ചിരുന്നു.