ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. അതേസമയം, ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ യുവതിക്കെതിരെ അമ്മ പൊലീസിന് നൽകിയ മൊഴി അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുകയാണ്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ കഴിയുകയായിരുന്ന ഗംഗേശാനന്ദയെ യഥാസമയം ഹാജരാക്കാതിരുന്നതിന് കോടതി പൊലീസിനെ വിമർശിച്ചിരുന്നു. സ്വാമിയുടെ കസ്റ്റഡി സംബന്ധിച്ച് അവ്യക്തത ഉണ്ടായതാണ് പോക്സോ കോടതിയുടെ വിമർശനത്തിന് വഴിവെച്ചത്.തുടർന്ന് ജയിൽ സൂപ്രണ്ടിനോട് ഗംഗേശാനന്ദയെ ഇന്ന് തന്നെ ഹാജരാക്കാൻ കോടതി നിർദേശം നൽകി.ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട് സ്വാമിയെ അടുത്ത ദിവസം യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൃത്യം ചെയ്തത് മകളല്ലെന്ന് കാണിച്ച് അമ്മ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയിരുന്നു. സ്വാമിയെ സംരക്ഷിക്കാൻ യുവതിയുടെ അമ്മ തന്നെ രംഗതെത്തിയതോടെ അന്വേഷണം ഇവരിലേയ്ക്കും നീളുമെന്നാണ് സൂചന.പേട്ട സിെഎയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.